കോട്ടയം: അയല്‍വാസിയുമായുണ്ടായ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് വയോധികയെ പോലീസ് വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അവശയായ പാക്കില്‍ കാരമൂട് കല്ലാനിക്കല് ചന്ദ്രിക (62)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടൊണ് സംഭവം.
അയല്‍വാസിയുമായി ചന്ദ്രികക്ക് വഴിത്തര്‍ക്കം ഉണ്ടായിരുന്നു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക് ചന്ദ്രികയുടെ സ്ഥലത്ത് കൂടി നടപ്പാത നല്‍കിയിരുന്നു. എന്നാല്‍ നടപ്പാത പോരാ വാഹനം കടന്നു പോകുന്ന വഴി വേണമെന്ന് അയല്‍വാസി വാശിപിടിച്ചു. ഇതേത്തുടര്‍ന്നു കഴിഞ്ഞദിവസം രാവിലെ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വേയര്‍ സ്ഥലത്തെത്തി. ഈ സമയം അയല്‍വാസി ചന്ദ്രികയുമായി വാക്കുതര്‍ക്കത്തിലായി. സ്ഥലത്തുണ്ടായിരുന്ന എസ്ഐയും പോലീസുകാരും ചന്ദ്രികയെ വലിച്ചിഴച്ച് മുറിയില്‍ അടക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മര്‍ദ്ദനത്തില്‍ പുറത്തും വാരിയെല്ലിനും ചതവും നീര്‍ക്കെട്ടും ഉണ്ടായി. ചന്ദ്രിക ഉറക്കെ നിലവിളിച്ചെങ്കിലും പോലീസിനെ ഭയന്ന് ആരും സഹായിക്കാന്‍ എത്തിയില്ല. മര്‍ദ്ദനത്തെ തുടര്‍ന്നു തീര്‍ത്തും അവശയായ ചന്ദ്രികയെ ഇന്നലെ രാവിലെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വനിതാ പോലീസ് ഇല്ലാതെയാണ് ചന്ദ്രികയെ പോലീസ് വലിച്ചിഴച്ചത്. താലൂക്ക് സര്‍വേയറെ തടയാന്‍ ശ്രമിച്ച ചന്ദ്രികയെ വനിതാ പോലീസുകാര്‍ മുറിയില്‍ അടച്ചിടുക മാത്രമാണ് ചെയ്തതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആശുപത്രിയില്‍ ചന്ദ്രികയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: