കോഴിക്കോട്: പഠിക്കാന്‍ മിടുക്കരായ ആറ് കുട്ടികള്‍. പലപ്പോഴും വയറുനിറയെ ആഹാരമില്ല. നല്ല ഉടുപ്പോ ബാഗോ ഇല്ല. അച്ഛന് മഹേഷിനും അമ്മ ബേബിക്കുമൊപ്പം കോഴിക്കോട് കടപ്പുറത്ത് കപ്പലണ്ടി വില്‍ക്കും. കടല്‍ പ്രക്ഷുബ്ധമായാല്‍, മഴ വന്നാല്‍ പിന്നെ മുഴുപ്പട്ടിണി. ഇവര്‍ക്ക് സ്വന്തമായൊരു വീടുവേണം. അതിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. സ്ഥലം അനുവദിക്കണമെങ്കില്‍ റേഷന്‍കാര്‍ഡും റേഷന്‍കാര്‍ഡ് നല്കാന് വീടും വേണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
പതിനെട്ടു വര്‍ഷമായി മഹേഷും ബേബിയും കോഴിക്കോട് കടപ്പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്നു. ചോരക്കുഞ്ഞുങ്ങളെ മരത്തണലില്‍ കിടത്തി കച്ചവടം ചെയ്യേണ്ടി വന്നിട്ടുണ്ട് ബേബിക്ക്. കുട്ടികളെ തെരുവില്‍ കിടത്താനാകാത്തതിനാല് തുച്ഛമായ വരുമാനത്തില്‍ നിന്ന് ഭൂരിഭാഗവും നല്കി ചെറിയവീട് വാടകയ്ക്കെടുത്തു. പതിനഞ്ചു വര്‍ഷമായി ചേളന്നൂര്‍ കക്കോടി മുക്കില്‍ മാമ്പറ്റത്താഴത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നു. വീട്ടുവാടകയും ആറ്കുട്ടികളുടെ പഠനവും ആഹാരവും മഹേഷിനും ബേബിക്കും താങ്ങാനാകുന്നതിലും അപ്പുറമാണ്. ഇരുവര്‍ക്കും തിരിച്ചറില്‍ കാര്‍ഡും ആധാര്‍കാര്‍ഡും ഉണ്ട്. വീടിനുവേണ്ടി അപേക്ഷ നല്കി. നിരവധി തവണ കളക്ട്രേറ്റിലും പഞ്ചായത്തിലും വില്ലേജിലും കയറി ഇറങ്ങി. ആറ്മാസം മുമ്പ് ചേളന്നൂര്‍ പഞ്ചായത്ത് ഭൂമിയും വീടും അനുവദിച്ചു. റേഷന്‍കാര്‍ഡ് നല്കിയാല് വീട് നല്‍കാമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്.
റേഷന്‍കാര്‍ഡിന് അപേക്ഷ നല്കിയപ്പോള് വീടുവേണമെന്ന ന്യായവുമായി സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി. വീട്ടുനമ്പര്‍ ഉണ്ടെങ്കിലേ റേഷന്‍ കാര്‍ഡ് നല്‍കാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കളക്ടര്‍ യു.വി. ജോസിനെ നിരവധി തവണ നേരില്‍ക്കണ്ട് അപേക്ഷ നല്കി. റേഷന്കിട്ടിയാല് കുട്ടികള്‍ പട്ടിണികിടക്കാതെയെങ്കിലും കഴിയുമെന്ന് കാലുപിടിച്ചുപറഞ്ഞു. എംഎല്‍എയും മന്ത്രിയെയും ഒക്കെ നേരിക്കണ്ട് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബേബി പറയുന്നു. നിരന്തരം ഓഫീസില്‍ കയറി ഇറങ്ങിയതോടെ പട്ടിണിയാകുന്ന സ്ഥിതി എത്തി. അതോടെ വീടെന്ന സ്വപ്നം ഉപേക്ഷിച്ചു.
സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ബാഗും യൂണിഫോമും വാങ്ങാന്‍ മുന്‍കളക്ടര്‍ എന്‍. പ്രശാന്ത് തുക അനുവദിച്ചു. കളക്ടര്‍ മാറിയതോടെ അതും നിലച്ചു. ബേബിക്ക് തുടരെത്തുടരെ അസുഖമാണ്. മഹേഷും രോഗബാധിതനാണ്. അതുകൊണ്ട് ഉന്തുവണ്ടിയിലെ കച്ചവടത്തിന് ആളെ നിര്‍ത്തേണ്ടി വരുന്നു. വരുമാനം വീണ്ടും കുറഞ്ഞു. പലിശയക്ക് പണം എടുത്താണ് മൂത്തമകന് മണികണ്ഠന്റെ ഫീസ് അടച്ചത്. മണികണ്ഠന് പഠനം നിര്‍ത്തി ജോലിക്കിറങ്ങിയില്ലെങ്കില്‍ കുടംബം പട്ടിണിയാകുന്ന സ്ഥിതി. ഒന്നാം ക്ലാസ്സുകാരി മനീഷയും ആറാം ക്ലാസ്സുകാരന് മഹീഷും ഒമ്പതില്‍ പഠിക്കുന്ന മഞ്ജുവും പത്താംക്ലാസ്സുകാരും ഇരട്ടകളുമായ മധുവും മനുവും ചേട്ടന്റെ പഠനം മുടങ്ങാതിരിക്കാന്‍ കച്ചവടത്തില്‍ സഹായിക്കുകയാണ്. തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ കുട്ടികള്‍ തെരുവിലിറങ്ങേണ്ടിവരുമെന്ന ഭീതിയിലാണ് മഹേഷും ബേബിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: