കാസര്‍കോട്: ഫോണ്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനത്തിനുള്ള നീക്കം ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി വികാസ് യാത്രയ്ക്കായി കാസര്‍കോടെത്തിയതായിരുന്നു അദ്ദേഹം.
മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയെന്നത് നിയമപരമായി ശരിയല്ല. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ടാണ് രാജിവെയ്ക്കുന്നതെന്ന് അന്ന് പറഞ്ഞ ശശീന്ദ്രന് അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. ചെയ്ത കുറ്റം ഇല്ലാതായോ, ആരാണ് തെറ്റ് ചെയ്തത്, ചാനല്‍ സംപ്രേഷണം ചെയ്ത വിവരങ്ങള്‍ക്ക് ഉത്തരവാദിയാര്, ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് പോകാനുള്ള മാറ്റം വന്നിരിക്കുന്നതെന്ന് കുമ്മനം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ പുറത്താക്കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ പാടില്ല.
കാസര്‍കോട് നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്ക് ബിജെപി ആവശ്യമായ എല്ലാവിധ പിന്തുണയും നല്കി അവരോടൊപ്പം ചേര്‍ന്ന് നീതിക്കായുള്ള പോരാട്ടങ്ങള്‍ നടത്തുമെന്ന് കുമ്മനം വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സമുദായിക രംഗത്തെ പ്രതിബന്ധങ്ങളും പ്രതിസന്ധികളും കണക്കിലെടുത്ത് സമകാലീന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വളരെ ദുര്‍ഘടമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കുടിവെള്ളം ആഹാരം തുടങ്ങിയവ കിട്ടാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂര്‍ത്ത് വര്‍ദ്ധിച്ച് വരികയാണ് ചെയ്യുന്നത്.
കെഎസ്ആര്‍ടിസി പെന്ഷന്കാരായിട്ടുള്ള 35000ലധികം വരുന്ന കുടുംബങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഖജനാവ് കാലിയാണെന്ന് പറഞ്ഞ് നടക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആഡംബരത്തിനും ആകാശ യാത്രകള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്. പാവങ്ങളുടെ പടത്തലവനെന്ന് ആവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ഹൃദയവികാരം കാണാനുള്ള മനുഷ്യത്വമുണ്ടാകണമെന്ന് കുമ്മനം രാജശേഖരന് കൂട്ടിച്ചേര്‍ത്തു.
വികാസ് യാത്രയ്ക്കായി ജില്ലയിലെത്തിയ കുമ്മനം രാജശേഖരന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. ബിജെപി സംസ്ഥന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സെക്രട്ടറി വി.കെ.സജീവന്, സംസ്ഥാന സമിതിയംഗങ്ങളായ രവീശതന്ത്രി കുണ്ടാര്‍, അഡ്വ.ബാലകൃഷ്ണഷെട്ടി, ദേശീയ സമിതിയംഗം എം.സജ്ജീവഷെട്ടി, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്, എം.ജനനി, സദാനന്ദ റൈ, സവിത ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ്, ട്രഷറര്‍ ജി.ചന്ദ്രന്, മണ്ഡലം പ്രസിഡണ്ടുമാരായ സുധാമ ഗോസാഡ, സതീഷ്ചന്ദ്ര ഭണ്ഡാരി, ജനറല്‍ സെക്രട്ടറി ബാബുരാജ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.സതീഷ്, എസ്സി-എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ.കൈയ്യാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, മീഡിയസെല്‍ കണ്‍വീനര്‍ വിജയ്റൈ, ജില്ലാ പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: