ന്യൂദല്‍ഹി: സുനന്ദ പുഷ്കര്‍ കേസ് കോടതിയുടെ നിരീക്ഷണത്തോടെ, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന അപേക്ഷയുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി സുപ്രീം കോടതിയില്‍. സ്വാമിയുടെ ഹര്‍ജി ഒക്ടോബര്‍ 26 ന് ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് അമിതാവ് റോയ്, എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സ്വാമിയോട് അദ്ദേഹത്തിന്റെ ഭാഗം കോടതിയെ ധരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്ക് ശേഷം കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും. അതേസമയം ഒരു കാരണവശാലും കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും തടയുമെന്നും സുബ്രഹ്മണ്യന് സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
ദല്‍ഹി പോലീസ് പുതിയ രീതിയിലുള്ള ഒരന്വേഷണം കേസില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും നാല് കൂട്ടാളികളെയും ഫോറന്‍സിക് സൈക്കോളജി എക്സാമിനേഷന് എന്ന പരിശോധനയ്ക്ക് വിധേയമാക്കി ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ജനുവരി 17 നാണ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറെ ദല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: