ആലപ്പുഴ: ജില്ലയില്‍ സിപിഐയില്‍ വിഭാഗീയത ശക്തം. മണ്ഡലം സമ്മേളനങ്ങളില്‍ ചേരിപ്പോര് മറനീക്കി. സംസ്ഥാനതലത്തിലെ വിഭാഗീയതയ്ക്ക് ചുവടുപിടിച്ചാണ് ജില്ലയിലും ചേരിതിരിഞ്ഞ് നേതാക്കള്‍ പോരാടുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പക്ഷവും കെ. ഇ. ഇസ്മയിനെ അനുകൂലിക്കുന്നവരുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ഔദ്യോഗിക പക്ഷത്തു നിന്നും പിടിച്ചെടുത്താണ് ഇസ്മയില്‍ പക്ഷം കരുത്ത് തെളിയിച്ചത്. ആലപ്പുഴ മണ്ഡലം കമ്മറ്റി ഇസ്മയില്‍ പക്ഷം നിലനിര്‍ത്തുകയും ചെയ്തു. യുവനേതാക്കള്‍ പലരും ഇസ്മയിലിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്. ആലപ്പുഴ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാനം അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് ഭിന്നത മറനീക്കിയത്.
യുവനേതാവ് ഇടപെട്ട് ഇസ്മയില്‍ പക്ഷത്തിന് അനുകൂലമായി പ്രതിനിധികളെ ചാക്കിട്ടുപിടിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. അടുത്തമാസം മാവേലിക്കരയില്‍ നടക്കുന്ന ജില്ലാസമ്മേളനം ഇരുപക്ഷവുമായുള്ള ബലാബലത്തിനാകും വേദിയാകുക. ചേര്‍ത്തലതെക്ക്, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നീ മണ്ഡലം കമ്മിറ്റികളില്‍ ശക്തമായ ചേരിതിരിവ് പ്രകടമായിരുന്നു.
ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മുഹമ്മ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുന്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബൈജുവും മുന്‍ പഞ്ചായത്തംഗമായ ഭാര്യയും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ഡി. അനില്‍കുമാറിനേയും കുടുംബത്തെയും ഡിവൈഎഫ്ഐക്കാര്‍ വീടുകയറി ആക്രമിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കത്തില്‍ പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ സിപിഎമ്മിന് മുന്നില്‍ മുട്ടുകുത്തിയെന്നാണ് വിമര്‍ശനം ഉയരുന്നത്.
പുന്നപ്ര-വയലാര്‍ വാരാചരണം തനിച്ചു നടത്താന്‍ സിപിഐ ലോക്കല്‍ കമ്മിറ്റി നേതൃത്വം തീരുമാനിച്ചെങ്കിലും ജില്ലയില്‍ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്ന നേതാവ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ബന്ധപ്പെടുത്തി ഇതു തടയുകയായിരുന്നെന്നാണ് ആക്ഷേപം. ഇതോടെ നേതൃത്വത്തിന്റെ തെറ്റായ സമീപനങ്ങളില്‍ പ്രതിഷേധിച്ചു കഞ്ഞിക്കുഴിയിലെ പല ബ്രാഞ്ച് കമ്മിറ്റികളും പ്രവര്‍ത്തന രഹിതമാണ്.
പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും വിമര്‍ശനം ഉയരുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള മന്ത്രിയും, ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളുമായി പോലും കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെയും വിമര്‍ശനങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: