ന്യൂദല്‍ഹി: പലസ്തീന് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനൊരുങ്ങി നരേന്ദ്ര മോദി. ഫെബ്രുവരിയില്‍ ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് മോദി പലസ്തീന് സന്ദര്‍ശിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനം ഒന്‍പതിന് ആരംഭിക്കും. 1988ല്‍ പലസ്തീനെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യയെങ്കിലും ഇതുവരെ പ്രധാനമന്ത്രിമാര്‍ അവിടം സന്ദര്‍ശിച്ചിട്ടില്ല. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദി പലസ്തീനിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. കഴിഞ്ഞ വര്‍ഷം ഇസ്രായേലിലെത്തിയ മോദി പലസ്തീന് നാഷണല്‍ അതോറിറ്റി (പിഎന്എ)യുടെ കീഴിലുള്ള വെസ്റ്റ് ബാങ്കിലെ റമള്ള സന്ദര്‍ശിക്കാത്തത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. പലസ്തീനെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലുമായി കൈകോര്‍ക്കുന്നുവെന്നായിരുന്നു ആരോപണം. പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് നടപടിക്കെതിരായ പ്രമേയത്തിന് അനുകൂലമായി യുഎന്നില്‍ വോട്ട് ചെയ്ത് ഇന്ത്യ നയം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ നടപടി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇസ്രായേലിനെ അവഗണിച്ച കോണ്‍ഗ്രസ് നയം തിരുത്തുകയാണ് മോദി ചെയ്തത്.
പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി മോദി ചര്‍ച്ച നടത്തും. കഴിഞ്ഞ മെയ് മാസത്തില്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഒമാനിലേക്ക് മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിലെ കരാറുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 3.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎഇയില്‍ ആറാമത് വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റിലും ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: