ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കെഎസ്ആര്‍ടിസിയുടെ നില തീര്‍ത്തും പരിതാപകരമാകുമ്പോഴെല്ലാം സ്വകാര്യ ബസുകാരെക്കൊണ്ട് സമരം ചെയ്യിച്ച്, ബസ് നിരക്ക് വര്‍ധിപ്പിക്കുന്നത് പതിവായിരിക്കുന്നു. മുന്‍പ് സ്വകാര്യ ബസുകള്‍ ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്കുമ്പോള്‍ അതിനെ നേരിട്ടിരുന്നത് കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിച്ചായിരുന്നു. ഇനിയൊരു ചാര്‍ജ് വര്‍ധനവിലൂടെയെങ്കിലും കെഎസ്ആര്‍ടിസി രക്ഷപ്പെടുമോ; അതുമില്ല.
ജനങ്ങള്‍ ചാര്‍ജ്ജ് വര്‍ധനവെന്ന ബാധ്യത ഏറ്റെടുത്താല്‍ മാത്രം പോരാ, നിശ്ചയിക്കപ്പെട്ട നിരക്കുകൊടുത്ത് യാത്രചെയ്താലും അവന്റെ ബാധ്യത അതോടെ തീരുന്നില്ല. അവന് നികുതി കൊടുത്തും പൊതുഖജനാവില്‍നിന്ന് പണം വീണ്ടും എടുത്തുകൊടുക്കേണ്ടിവരുന്നു. ഇങ്ങനെയൊരവസ്ഥയ്ക്ക് ശാശ്വതമായൊരു പരിഹാരം കാണണമെന്ന് സര്‍ക്കാരിന് ഒട്ടും താല്‍പ്പര്യമില്ല. മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിച്ചാലും അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കാതെ ഈ സ്ഥാപനത്തിന്റെ അനിശ്ചിതാവസ്ഥ തുടര്‍ന്നുകൊണ്ടുപോകുന്നു.
വിദൂരഭാവിയില്‍പ്പോലും കെഎസ്ആര്‍ടിസിക്ക് ആവശ്യമില്ലാത്ത വിവിധയിടങ്ങളിലെ സ്ഥലങ്ങള്‍ വിറ്റ് കട ബാധ്യത തീര്‍ക്കണം. പാപ്പനംകോട് ശ്രീചിത്ര എന്‍ജിനീയറിങ് കോളജ് പ്രവര്‍ത്തിക്കുന്ന സ്ഥലം മറ്റൊരു മാനേജ്മെന്റിന് വില്ക്കുകയോ ഇപ്പോള്‍ നടത്തിപ്പുകാരായ മാനേജ്മെന്റില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി അവര്‍ക്ക് തന്നെ വില്ക്കുകയോ ചെയ്യുക. ഇന്ന് കെഎസ്ആര്‍ടിസിക്ക് ഒരു എന്‍ജിനീയറിങ് കോളജിന്റെ ആവശ്യമില്ല. ഈ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ മക്കള്‍ക്ക് എന്‍ജിനീയറിങ് പ്രവേശനം എവിടെയും സുലഭമായി ലഭ്യമാകും. മറ്റൊരു മാര്‍ഗം കെറ്റിഡിഎഫ്സി എന്ന സ്ഥാപനം നിര്‍ത്തലാക്കി അതിന്റെ ആസ്തികള്‍ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിച്ചാല്‍ ഈ കോര്പ്പറേഷന് ശക്തിപ്പെടുകയും അതിലൂടെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുകയും ചെയ്യും.
കെറ്റിഡിഎഫ്സിയെക്കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അഞ്ച് കോടികൊണ്ട് തുടങ്ങിയ ഈ ധനകാര്യസ്ഥാപനം കെഎസ്ആര്‍ടിസിയെ പിഴിഞ്ഞു തടിച്ചുകൊഴുത്തു. 1000 കോടിയിലധികം ആസ്തിയുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. ഈ സ്ഥാപനത്തിലെ 100 ഓളം ജീവനക്കാരെ കെഎസ്ആര്‍ടിസിക്ക് ഏല്‍പ്പിച്ചുകൊടുത്ത് കെറ്റിഡിഎഫ്സി നിര്‍ത്തലാക്കി അതിന്റെ ആസ്തി ബാധ്യതകള്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ കൊടുത്താല്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടും.
ഇതൊന്നും ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ സര്‍ക്കാര്‍ ചെയ്യില്ല. പ്രത്യേകിച്ചും നമ്മുടെ ധനമന്ത്രി കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒന്നും ചെയ്യില്ല. അദ്ദേഹം പെട്ടെന്ന് കയ്യടി കിട്ടുന്ന വിദ്യകളാണ് എടുത്തു പയറ്റിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിയെക്കൊണ്ട് കടമെടുപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഈ സ്ഥാപനം വന്‍ കടബാധ്യതയില്‍ എത്തിച്ചേര്‍ന്നത്. ഇതുപോലെ ഭാവിയില്‍ കേരളത്തിനുണ്ടാകാന്‍ പോകുന്ന സാമ്പത്തിക ബാധ്യതയാണ്, ഐസക്കിന് താല്‍പ്പര്യമുള്ള കിഫ്ബി എടുക്കുന്ന കടവും ധനസമാഹരണവും. കിഫ്ബി പ്രതിസന്ധിയിലാകുകയാണെങ്കില്‍ സര്‍ക്കാര്‍ ഗ്യാരന്റി പ്രകാരം നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടിവരും. കിഫ്ബിയുടെ ലോണിന്റെ ബാധ്യതയും ഏറ്റെടുക്കേണ്ടിവരും. അങ്ങനെ കേരളത്തിന്റെ കടങ്ങള്‍ ഐസക്കിലൂടെ വരുംനാളുകളില്‍ കുതിച്ചുയരാനാണ് പോകുന്നത്.
എം. ജോണ്സണ് റോച്ച്, ചൊവ്വര
പ്രതികരിക്കാൻ ഇവിടെ എഴുതുക: