മാരാരിക്കുളം: ഓഖി വീണ്ടും എത്തിയാല്‍ നേരിടാനുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനായി നടത്തിയ മോക്ക് ഡ്രില്ലില്‍ വിദേശികളും പങ്കാളികളായി. ശക്തമായ കാറ്റും കടല്‍ ക്ഷോഭവും ഉണ്ടാകുന്ന സാഹചര്യത്തില്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മോക്ക് ഡ്രില്‍ മാരാരിക്കുളം കടപ്പുറത്താണ് നടന്നത്.
തീരവാസികള്‍ക്ക് ഗ്രാമപഞ്ചായത്ത് അധികൃതര്നേരത്തേ വിവരം നല്‍കിയിരുന്നു.എന്നാല്‍ ഇതൊന്നും അറിയാതെ മാരാരിക്കുളം കടപ്പുറത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശികളും മോക്ക് ഡ്രില്ലില്‍ പങ്കാളികളായി. സംഭവത്തെ കുറിച്ച് പോലീസ് വിവരിച്ചപ്പോള്‍ തന്നെ കടപ്പുറത്തിരിക്കുകയായിരുന്ന 23 വിദേശികള്‍ പോലീസിന്റെ വാഹനത്തില്‍ കയറി.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി തീരപ്രദേശത്തെ എഴുന്നൂറോളം വീടുകളിലും സ്ഥാപനങ്ങളിലും ഉള്ളവരെ നിമിഷങ്ങള്‍ക്കകം സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
മാരാരിക്കുളം സ്കൂള്‍, ജനക്ഷേമം പള്ളി, ചെത്തി പള്ളിയുടെ പാരിഷ് ഹാള്‍, ചേന്നവേലി സ്കൂള്‍ എന്നിവടങ്ങളിലേക്കാണ് ജനങ്ങളെ മാറ്റിയത്.
രാവിലെ 11ന് തുടങ്ങിയ മോക്ഡ്രില്‍ 12.10ന് സമാപിച്ചു. ചേര്‍ത്തല ഡിവൈഎസ്പി കെ.ജി.ലാലിന്റെ നേതൃത്വത്തിലുള്ള പോലീസും, ചേര്‍ത്തല തഹസില്‍ദാര്‍ മുഹമ്മദ് ഷെറീഫ്, റവന്യൂ ജീവനക്കാരും, ഇന്‍സ്പെക്ടര്‍ പ്രശാന്ത്കാറിന്റെ നേതൃത്വത്തിലുള്ള രണ്ട് ബറ്റാലിയന് ഇന്തോ ടിബറ്റിന് ബോര്‍ഡര്‍ പോലീസും,ഫയര്മാന് എസ്. സതീശന്റെ നേതൃതവത്തില്‍ 21 ഫയര്‍ഫോഴ്സ് സേന അംഗങ്ങളും, മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബൈജുവിന്റെ നേതൃത്വത്തിലുള്ള വാഹന വകുപ്പ് ജീവനക്കാരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: