”ചൈന ഞങ്ങളുടെ വികാരമാണ്; അതിനെക്കുറിച്ച് എന്ത് പറഞ്ഞാലും ഞങ്ങള്‍ക്ക് സഹിക്കാനാവില്ല…..”. ഇതാണിപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നമുക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നത്. ചൈനയാണ് സ്വര്‍ഗം…..ചൈനയാണ് ലോകത്തിന്റെ രക്ഷ….ചൈനയാണ് നമ്മുടെ അന്നം …..അങ്ങിനെപോകുന്നു ആ വാദഗതികള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യമൊക്കെ ഇത് പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും അത് ആവര്‍ത്തിച്ചിരിക്കുന്നു. എങ്കിലൊരു സംശയം; ചൈനയെങ്കില്‍ ചൈന. അവര്‍ എന്തും ചെയ്യട്ടെ, എന്ത് ഹീന പ്രവൃത്തി ചെയ്താലും നമുക്ക് പിന്തുണയ്ക്കാം എന്നാണോ സിപിഎമ്മിന്റെ നയസമീപനം? ചൈനയുടെ ജനാധിപത്യത്തോടുള്ള സമീപനം, ഭീകരതയോടുള്ള കാഴ്ചപ്പാട്, മത ന്യൂനപക്ഷങ്ങളോടുള്ള നിലപാട് ……. പ്രത്യേകിച്ചും ചൈനയില്‍ മുസ്ലിം പള്ളികള്‍ കൂട്ടത്തോടെ തകര്‍ക്കപ്പെട്ടത്; ക്രിസ്ത്യന്‍ ദേവാലയം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് നശിപ്പിക്കപ്പെട്ടത്. അതിനുള്ള കാരണങ്ങള്‍ കൂടി സഖാക്കള്‍ വിശദീകരിക്കണം, അതും കേരളത്തില്‍. അന്താരാഷ്ട്രത്തലത്തിലും നയതന്ത്ര തലത്തിലും മറ്റും ചൈനയും ഇന്ത്യയും സ്വീകരിക്കുന്ന സമീപനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് അതിനൊക്കെയൊപ്പമാണ്. പറഞ്ഞുവന്നത്, സിപിഎമ്മിന്റെ ഇന്നത്തെ ഈ ചൈനാ സമീപനം ആഴത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ് എന്നാണ്.
ജമ്മു കശ്മീരില്‍ അതിക്രമിച്ചുകയറുന്ന പാക് ഭീകരരെ ഇന്ത്യന്‍ സൈനികര്‍ നേരിടുമ്പോഴും മറ്റും സഖാക്കള്‍ പറയാറുള്ളത് എന്താണ്? സ്വാതന്ത്ര്യം അപകടത്തില്‍ എന്ന്…….അല്ലെ? പാക് സഹായത്തോടെ ജീവിക്കുന്ന ചില നേതാക്കള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തുമ്പോഴും സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവരെ പോലീസുകാരന് നേരിടുമ്പോഴും കേരളത്തിലെയും ഇന്ത്യയിലെയും സഖാക്കള്‍ക്ക് സഹിക്കാനാവാറില്ല. ബഞ്ചമിന് നെതന്യാഹു ഇന്ത്യയിലെത്തുന്നു എന്ന് കേട്ടപ്പോള്‍ ഇടത് വലത് സഖാക്കള്‍ ഒന്നിച്ച് തെരുവിലിറങ്ങിയതും നാം കണ്ടതാണ്. പക്ഷെ ചൈനയിലോ…..അവിടെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മാത്രമല്ല അവരുടെ പള്ളികള്‍ പോലും, അതും ആയിരക്കണക്കിന്, തകര്‍ത്തു. അതൊന്നും ഇവര്‍ കേള്‍ക്കുന്നില്ല, അറിയുന്നില്ല. ഭീകരവാദത്തെ തടയാനാണ് പള്ളി തകര്‍ത്തത് എന്നതാണ് ചൈനീസ് സര്‍ക്കാര്‍, അല്ല ചൈനീസ് സഖാക്കള്‍ നല്കുന്ന വിശദീകരണം.
ചൈനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തകര്‍ത്തത് ആയിരക്കണക്കിന് മുസ്ലിം പള്ളികളാണ്. അവിടെയുള്ള പള്ളികളില്‍ ഏതാണ്ട് എഴുപത് ശതമാനവും വെറും മൂന്ന് മാസം കൊണ്ട് തകര്‍ത്തു. ജെസിബിയൊക്കെ കൊണ്ടുവന്ന് കുറെയെണ്ണം അടിച്ചുനിരത്തുകയായിരുന്നു. ബാക്കി വലിയ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചും. ചൈനയിലുള്ളത് ഏതാണ്ട് 23 മില്യണ്‍ മുസ്ലിങ്ങളാണ് എന്നതാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ അത് അന്‍പത് മില്യണ്‍ വരുമെന്നാണ് മുസ്ലിം സമുദായക്കാരും ചില വിദേശ മുസ്ലിം മതനേതാക്കളും അവകാശപ്പെടുന്നത്. മുസ്ലിങ്ങളുടെ എണ്ണം കുറയ്ക്കാനും, മതവിശ്വാസം വളരുന്നത് നിയന്ത്രിക്കാനും ഒക്കെയായിട്ടാണത്രെ ഈ ചൈനീസ് ‘കടുംവെട്ട്’. ലോകത്ത് മറ്റെവിടെയെങ്കിലുമാണ് ഇതൊക്കെ സംഭവിച്ചത് എങ്കില്‍ സിപിഎമ്മുകാര്‍ ഇവിടെ ഹര്‍ത്താല്‍ ആചരിക്കുമായിരുന്നില്ലേ…… ദുരിതാശ്വാസ നിധി പിരിക്കുമായിരുന്നില്ലേ? പാലസ്തീന് വേണ്ടി നിത്യേന പിരിവും സമ്മേളനവും നടത്തുന്നവര്‍. യഥാര്‍ഥത്തില്‍ ഇസ്രായേല്‍ പലസ്തീനില്‍ ചെയ്തുവെന്ന് പറയുന്നതിലും എത്രയോ ഗുരുതരമായ, നീചമായ, ഭയാശങ്ക ഉണ്ടാക്കുന്ന നടപടിയായിപ്പോയി ചൈനയിലുണ്ടായത്.
മുസ്ലിം സഹോദരങ്ങള്‍ക്ക് മാത്രമല്ല ക്രിസ്ത്യാനികള്‍ക്കും ചൈനയില്‍ രക്ഷയില്ല. അര ലക്ഷം ക്രിസ്ത്യാനികള്‍ പതിവായി ആരാധനനടത്തുന്ന ഷാങ്ക്സി പ്രവിശ്യയിലെ ഗോള്‍ഡന്‍ ലാംപ് സ്റ്റേഡ് പള്ളി കഴിഞ്ഞദിവസം തകര്‍ത്തത് ഞെട്ടിപ്പിക്കുന്ന വിധത്തിലാണ്. സുരക്ഷാസൈനികര്‍ കൂട്ടമായെത്തി തച്ചുതകര്‍ത്തു. അടുത്തിടെ വലിയതോതില്‍ പണം മുടക്കി പുനര്‍നിര്‍മ്മിച്ചതാണ് ഈ ദേവാലയം എന്നത്കൂടി ഓര്‍മ്മിക്കുക. ബൈബിള്‍ പഠിപ്പിച്ചതിന് അച്ചന്മാരെയും മറ്റും ജയിലിലടച്ചതും ബൈബിള്‍ കോപ്പികള്‍ കണ്ടുകെട്ടിയതും പഴയകഥയാണ്. അവരില്‍ പലര്‍ക്കും ലഭിച്ചത് ഏഴുവര്‍ഷം തടവാണ്.
അതുതന്നെയാണോ ഇപ്പോള്‍ മുസ്ലിം വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ കാപാലിക നടപടികളോടും ഉള്ള സമീപനം…… കേരളത്തിലെ ആര്‍എസ്എസ്കാരോടോ ബിജെപിക്കാരോടോ മിണ്ടണ്ട….. പിഡിപിക്കാര്‍, എസ്ഡിപിഐ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ എല്ലാ ഇസ്ലാമിക സഖ്യകക്ഷികള്‍ക്കും ബോധ്യമാവുന്ന ഒരു വിശദീകരണം സിപിഎം നടത്തണം.
ചൈനയുടെ ആശങ്ക
ഇനി എന്താവണം സിപിഎമ്മിനെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത് എന്നത് പരിശോധിക്കാം. സംശയം വേണ്ട, നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടുകളും നടപടികളും തന്നെയാണ് കാരണം. അതിന് പല തലങ്ങളുണ്ട്. നയതന്ത്ര തലത്തില്‍ ചൈനയെ ലക്ഷ്യംവെച്ചുകൊണ്ട് ഇന്ത്യ കൈക്കൊള്ളുന്ന ശക്തമായ നടപടികള്‍ ആണ് അതില്‍ പ്രധാനം. അതാണ് ചൈനയെ ഭയപ്പെടുത്തുന്നത് അല്ലെങ്കില്‍ അലോസരപ്പെടുത്തുന്നത്. ചൈനയുമായി നല്ലബന്ധം വേണം എന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു സംശയവുമില്ലായിരുന്നു. ഈ ഭൂപ്രദേശത്തെ ശക്തരായ രണ്ട് രാഷ്ട്രങ്ങള്‍ സഹകരിച്ചും സൗഹാര്‍ദ്ദത്തിലും നീങ്ങുന്നതാണ് നല്ലതെന്ന വിലയിരുത്തലും അതിനുപിന്നിലുണ്ട്. ചൈനീസ് പ്രസിഡന്റിനെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചതും കൂടിയാലോചനകള്‍ നടത്തിയതും ആ ലക്ഷ്യത്തോടെയാണല്ലോ . 2014 ലാണത്. പക്ഷെ, ഇരുരാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി, ചര്‍ച്ചയിലൂടെ, പരിഹരിക്കാന്‍ തയ്യാറല്ല എന്നുമാത്രമല്ല വേണ്ടാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ ശ്രമിക്കുന്നു. പാക് അധീന കശ്മീരിലും അരുണാചല്‍ പ്രദേശിലും ഡോക്ലാമിലും മറ്റും അതാണല്ലോ കണ്ടത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ അവര്‍ തുടരുകയും ചെയ്യുന്നു. മറ്റൊന്ന്, ഇന്ത്യയുടെ നാലുവശത്തും ചൈനീസ് താവളങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ഭീഷണി ഉയര്‍ത്താനുള്ള കുല്സിത നീക്കങ്ങള്‍. ശ്രീലങ്ക, മാലി, പാക്കിസ്ഥാന്, മ്യാന്മര് എന്നിവിടങ്ങളിലെ ചൈനീസ് സാന്നിധ്യം ഉദാഹരണം. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വലയിലാക്കാനും ശ്രമം നടത്തുന്നു. ഇതൊക്കെ ആസൂത്രിതമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഇതിനെയൊക്കെ ഇന്ത്യന്‍ നയതന്ത്ര പരാജയം, വലിയ തിരിച്ചടി എന്നൊക്കെ വിശേഷിപ്പിക്കാനാണ് ‘നയതന്ത്ര വിദഗ്ദ്ധര്‍’ ശ്രമിച്ചത്. ആ വക കാര്യങ്ങളൊക്കെ ഇന്നിപ്പോള്‍ എവിടെയെത്തി നില്ക്കുന്നു, ചൈനയുടെ ആശങ്ക എന്ത് എന്നതൊക്കെ തിരിച്ചറിയുമ്പോഴേ ഇന്ത്യയിലെ സിപിഎമ്മും മറ്റും കാണിക്കുന്ന ബേജാറിന്റെ യഥാര്‍ഥ കാരണം ബോധ്യപ്പെടൂ.
രണ്ട് വിധത്തിലാണ് ഇന്ത്യ ചൈനയോട് പ്രതികരിച്ചത്. ഒന്ന്, പാക്കിസ്ഥാനില്‍ പാക് അധീന കശ്മീരിലൂടെ (പിഒകെ) ചൈന നിര്‍മ്മിക്കുന്ന ചൈനപാക് സാമ്പത്തിക ഇടനാഴി സംബന്ധിച്ച ഇന്ത്യയുടെ താക്കീതും ശക്തമായ നിലപാടുമാണ് . ഏതാണ്ട് 60-62 ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് അവര്‍ ആ സ്വപ്ന പദ്ധതി ഒരുക്കുന്നത്. പാകിസ്താനിലെ ഗ്വാദര്‍ തുറമുഖം കൊണ്ട് പരമാവധി പ്രയോജനം ഉണ്ടാവണമെങ്കില്‍ ചൈനയ്ക്ക് ഈ ‘ദേശീയപാത’ സുഗമമായി പൂര്‍ത്തിയാക്കിയേ തീരൂ. അതിന് വേണ്ടതിലധികം തടസ്സം ഇന്ത്യ സൃഷ്ടിച്ചുകഴിഞ്ഞു. പിഒകേ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും അത് വീണ്ടെടുത്തേ തീരൂ എന്നുമുള്ള 1994 ലെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഏകകണ്ഠമായുള്ള പ്രമേയം കൂടി ഇവിടെ സ്മരിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ആ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഇന്ത്യക്ക് ചെയ്യാനാവില്ല. അപ്പോള്‍ ഇന്ത്യയിലെ സഖാക്കളേ രംഗത്തിറക്കി പോരാടാന്‍ ചൈന തീരുമാനിച്ചിരിക്കണം. മുന്‍പ് ചില ഇടത് വിദ്യാര്‍ഥികള്‍ ജെഎന്‍യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലും മറ്റും ഉയര്‍ത്തിയ ‘ആസാദി മുദ്രാവാക്യങ്ങള്‍’ ഈ ചൈനീസ് നിലപാടിനുള്ള പിന്തുണയാണ് എന്നാരെങ്കിലും സംശയിച്ചാല്‍ ആക്ഷേപിക്കാനാവുമോ?
മറ്റൊന്ന്, സൗത്ത് ചൈന കടല്‍ സംബന്ധിച്ച തര്‍ക്കമാണ്. ചൈന അവകാശപ്പെടുന്നത് അത് തങ്ങളുടെ സ്വത്താണ് എന്നാണ്. എന്നാല്‍ അതില്‍ പലര്‍ക്കും എതിര്‍പ്പുണ്ട് ; ആസ്ത്രേലിയ, ജപ്പാന് തുടങ്ങിയ വലിയ ശക്തമായ രാജ്യങ്ങള്‍ക്ക് അത് അംഗീകരിക്കാനാവില്ല. അവരുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്പിക്കാനാണ് ചൈന തയ്യാറായത്. എന്നാല്‍ അവിടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെട്ടതും ചൈനയെ അക്ഷരാര്‍ഥത്തില്‍ വലിയ വിഷമവൃത്തത്തിലാക്കിയതും. സൂചിപ്പിക്കുന്നത്, ആസിയാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും അവര്‍ക്ക് ഇന്ത്യ അരുളിയ പരമ പ്രാധാന്യവുമാണ്.
ഇത്രമാത്രം സൂക്ഷ്മമായി വിദേശനയം കൈകാര്യം ചെയ്യപ്പെട്ട ഒരു കാലഘട്ടം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ഓരോ കാര്യത്തിലും ശരിതെറ്റുകള്‍ നോക്കി മോദി സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു; ഇന്ത്യയുടെ നേട്ടം മാത്രമല്ല മറിച്ച്, പ്രതിയോഗിയുടെ തളര്‍ച്ചയും ഇന്നിതാ ലക്ഷ്യമിടുന്നു എന്നതാണ് ഇന്നിന്റെ പ്രത്യേകത. ഇന്ത്യ റഷ്യയെ ഒഴിവാക്കുന്നു എന്നും മറ്റുമാണ് മറ്റൊരു ആരോപണം. ഇടയ്ക്കൊരിക്കല്‍ റഷ്യ, പാക് സേനയുമായിച്ചേര്‍ന്ന് സൈനിക പരിശീലനം നടത്തിയത് ഉയര്‍ത്തിക്കാട്ടിയാണ് ‘മോസ്കോ ഇന്ത്യയെ വിട്ടുപോയി’ എന്ന് പലരും പരിതപിക്കുന്നത്. അതേസമയം തന്നെ ആസ്ത്രേലിയയും ജപ്പാനുമായും അതുപോലെ ആസിയാന്‍ രാജ്യങ്ങളുമായും ഇന്ത്യ അടുത്ത ബന്ധമുണ്ടാക്കിയിരിക്കുന്നു. അമേരിക്ക ഇന്നിപ്പോള്‍ പരസ്യമായി പാക്കിസ്ഥാനെ തള്ളിപ്പറയുന്നതും നമ്മുടെ വിദേശ നയത്തിന്റെ വിജയമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്.
ഫോണ്‍: 9447010010
പ്രതികരിക്കാൻ ഇവിടെ എഴുതുക: