2015 ഡിസംബറില്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഈ ലേഖകന്‍ അവസരം ലഭിച്ചിരുന്നു. ഖാദി ഗ്രാമ വ്യവസായ കമ്മീഷന് ഗ്രാമീണ ഭാരതത്തെ ശാക്തീകരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതായിരുന്നു സംസാര വിഷയം. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും നവസംരംഭകര്‍ക്കു കരുത്തേകാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രസ്തുത കമ്മീഷന് എന്തെല്ലാം സംഭാവനകള്‍ നല്കാന് സാധിക്കും എന്ന കാര്യത്തില്‍ ആശയങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്തു. അധികം വൈകാതെ കമ്മീഷന് സംഘവുമായി ഈ ലേഖകന്റെ കൂടിക്കാഴ്ചയും നിശ്ചയിക്കപ്പെട്ടു. ഈ സംഘവുമായും ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവച്ചു. ഖാദി ഡിസൈനര്‍ വസ്ത്രങ്ങള്‍ വിപണിയിലിറക്കല്‍, ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ഫ്രാഞ്ചൈസികള്‍ ആരംഭിക്കല്‍, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ വില്പന, വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുക എന്നിവ അവയില്‍ ചിലതായിരുന്നു.
2016 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു വിളിച്ചു. മൈക്രോ, സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയത്തില്‍നിന്ന് ഇതിനിടെ ഒരു ഔദ്യോഗിക കത്തും എനിക്ക് ലഭിച്ചു. എന്റെ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും, അവ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഖാദി വില്‍പ്പന കേന്ദ്രങ്ങളിലേക്കയച്ചുവെന്നും ആ കത്തില്‍ സൂചിപ്പിച്ചിരുന്നു.
2016 ഡിസംബറില്‍ ഖാദി ഗ്രാമവ്യവസായ കമ്മീഷനില്‍ ഒരംഗമായി ഞാന്‍ നിശ്ചയിക്കപ്പെട്ടു. ഖാദിയുടെ പുനരുജ്ജീവനത്തിനായി പ്രധാനമന്ത്രി നേരിട്ടുതന്നെ ഇടപെടുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ എല്ലാവിധ പിന്തുണയും ഖാദി ഗ്രാമ വ്യവസായ കമ്മീഷന് നിര്‍ലോഭം ലഭിക്കുന്നുണ്ട്.
ഒരു പ്രമുഖ ബ്രാന്‍ഡുമായി ഖാദി വസ്ത്ര വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു ധാരണ ഉണ്ടാക്കാന്‍ കമ്മീഷന് സാധിച്ചിട്ടുണ്ട്. ചില വിമാനത്താവളങ്ങളില്‍ ഇതിനകം ഖാദി വില്പ്പനകേന്ദ്രങ്ങള് ആരംഭിച്ചുകഴിഞ്ഞു. ഖാദി സ്റ്റോറുകളെ ‘ഖാദി ലോഞ്ച്’ എന്ന തരത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്നുണ്ട്. ഖാദി അംബാസഡര്‍, ഖാദി മിത്ര തുടങ്ങിയ പദ്ധതികളും തുടങ്ങിയിട്ടുണ്ട്. ”പഠിക്കൂ, അതിനോടൊപ്പം സമ്പാദിക്കൂ” എന്നത് അത്തരം ഒരു പദ്ധതിയാണ്. ദേശീയ ഖാദിവാരം ആചരിക്കുന്നുണ്ടിപ്പോള്. ഖാദി വിതരണ കേന്ദ്രങ്ങള്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തിലും ഇപ്പോള്‍ നിലവിലുണ്ട്.
ഈ മാറ്റങ്ങള്‍ കൊണ്ടുമാത്രമായില്ല, ഖാദി വസ്ത്രവില്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമുള്ളവരായി മാറേണ്ടതുണ്ട്. ആ ലക്ഷ്യം മനസ്സില്‍വച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സന്റീവ് (പ്രോത്സാഹന ധനം) നല്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഈ പദ്ധതി ഫലപ്രദമായി കാണുന്നുണ്ട്. പക്ഷേ പ്രധാനമന്ത്രി മുന്നോട്ടുവച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നാം ഇനിയുമൊരുപാട് കാതങ്ങള്‍ താണ്ടേണ്ടതുണ്ട്.
ഖാദിക്ക് ഇപ്പോള്‍ ആവശ്യക്കാരേറിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഖാദി കമ്മീഷന് ഇനിയും പ്രയത്നിക്കണം.
ഘടനാപരമായ പരിവര്‍ത്തനം ഖാദി വ്യവസായ മേഖലയ്ക്ക് അത്യാവശ്യമാണ്. കഴിഞ്ഞ പാദ വാര്‍ഷികത്തില്‍ ഒരു പദ്ധതിക്കു തുടക്കമിട്ടിരുന്നു. അധികാരശ്രേണിയും പദവികളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. സോണല്‍ ഡയറക്ടര്‍, റീജണല്‍ ഡയറക്ടര്‍ എന്നതില്‍നിന്ന് ഓരോ ഉല്‍പ്പന്നങ്ങളുടെയും വിഭാഗത്തിന്റെ തലവന്മാര് എന്ന തരത്തിലേക്ക് പദവികള്‍ പരിവര്ത്തിപ്പിക്കേണ്ടതാവശ്യമാണ്. ഉദാഹരണത്തിന് റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഖാദി ഫാബ്രിക്സ്, ഹെയര്‍ കെയര്‍, സ്കിന്‍ കെയര്‍, ഓര്‍ഗാനിക് ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍. റെഡിമെയ്ഡ് വസ്ത്രങ്ങളില്‍ത്തന്നെ സ്ത്രീകളുടേത്, പുരുഷന്മാരുടേത്, കുട്ടികളുടേത് എന്നിങ്ങനെ ഉപവിഭാഗങ്ങള്‍. ഇങ്ങനെ വരുമ്പോള്‍ ‘ഭരണം’ എന്നതില്‍നിന്നും ‘വില്‍പ്പന’ എന്നതിലേക്ക് കൂടുതല്‍ ശ്രദ്ധ പതിയാന്‍ അവസരമൊരുങ്ങും.
ഗ്രാമീണ നെയ്ത്തുകാര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ ലാഭം നേടിക്കൊടുക്കുന്നതിലായിരിക്കണം ഊന്നല്‍. അവരുടെ തൊഴില്‍മേഖല വിപുലീകരിക്കുന്നതിലൂടെ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും സാധിക്കും. ഭാഗ്യവശാല്‍ ഖാദി വ്യവസായ കമ്മീഷന്റെ ചുമതലയില്‍ വന്നിട്ടുള്ള മന്ത്രിമാര്‍ ഖാദിയുടെ വികസനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. എങ്കിലും ഉദ്യോഗസ്ഥതലത്തിലുള്ളവരെ ഉണര്‍ത്തുന്നതിന് ചില ‘ഷോക്ക് തെറാപ്പി’കള്‍ ആവശ്യമാണ്.
ആറു ദശാബ്ദകാലത്തെ കോണ്‍ഗ്രസ് ഭരണത്തോടെ ഖാദി വ്യവസായ കമ്മീഷന് അന്ത്യശ്വാസം വലിക്കുന്ന അവസ്ഥയിലെത്തിയിരുന്നു. രണ്ടുമാസത്തെ അനുഭവത്തില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു കാര്യമുണ്ട്. പ്രതിമാസ യോഗങ്ങളില്‍ അധികസമയവും ചെലവാക്കുന്നത് അഴിമതി/വിജിലന്‍സ് കേസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്. ഖാദിയുടെ ഉന്നമനത്തിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്ന തരത്തിലുള്ള ഭാവാത്മകമായ ചര്‍ച്ചകള്‍ക്ക് അവിടെ സമയം ലഭിക്കാറുണ്ടായിരുന്നില്ല. ബ്യൂറോക്രസിയുടെ ഔദ്ധത്യം ഒരു വലിയ വെല്ലുവിളിയാണ്. യോഗത്തിന്റെ മിനുട്സ് തിരുത്താന്‍ വരെ ഒരു ഉദ്യോഗസ്ഥ മുതിര്‍ന്നിരുന്നു. ഭാഗ്യവശാല്‍ അടുത്ത ദിവസംതന്നെ ഖാദി കമ്മീഷനില്‍ നിന്നും അവര്‍ പുറത്തായി.
‘സദ്ഭരണവും’ വ്യവസായ സൗഹൃദ സമീപനവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഭരണപരിഷ്കാരങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിഞ്ഞ് 45 ദിവസങ്ങള്‍ക്കുള്ളില്‍ പണം വേണ്ടവര്‍ക്ക് കൊടുത്തിരിക്കുമെന്ന് ഉറപ്പാക്കി. ഇത് സാധ്യമായില്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് അഞ്ച് ശതമാനം പലിശ ഒടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. അതോടെ കാലതാമസം സൃഷ്ടിച്ച് അഴിമതിക്കുള്ള അവസരമൊരുക്കുന്നതിന് തടയിടാന്‍ സാധിച്ചു.
ഫയലുകള്‍ക്ക് ത്രിതല സംവിധാനം നടപ്പാക്കി. ഇതോടെ ഫയലിന്മേലുള്ള തീര്‍പ്പു കല്‍പ്പിക്കല്‍ സുഗമമായി. എന്തിനു ഏതിനും ‘കമ്മിറ്റി’ കൂടുന്നതിനു പകരം ‘സാമാന്യബോധ’ത്തോടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നുണ്ടിപ്പോള്. ഇതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ കാര്യക്ഷമമായും ഫലപ്രദമായും ജോലി ചെയ്യാനുള്ള അവസരം കൈവന്നു.
തീരുമാനങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലാതാക്കി. സ്ഥലംമാറ്റം, നിയമനം തുടങ്ങി ഏതെങ്കിലും കാര്യത്തില്‍ ബാഹ്യശക്തികളുടെ സഹായം തേടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചു. ഇതോടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു തടയിടാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
ഇതെല്ലാം സാധിക്കുന്നത് മോദി സര്‍ക്കാര്‍ നിയമിച്ച കമ്മീഷന് അംഗങ്ങളുടെ ധാര്മ്മികബോധത്താലാണ്. തീരുമാനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പില്‍വരുത്തുക എന്നത് ഇന്നും ഒരു വെല്ലുവിളിയാണ്. ഒരു ഗാര്‍ഹിക ബ്രാന്‍ഡ് ആയി ഖാദി മാറേണ്ടതുണ്ട്. അത്, ഒരുപാടു ഫലപ്രദമായി അതിന്റെ മുഴുവന്‍ സത്തയോടെ നടപ്പില്‍ വരുത്താന്‍ സാധിച്ചാല്‍ ഖാദി കമ്മീഷന് ഇന്ത്യയിലെ ‘വാള് മാര്‍ട്ട്’ ആകും. കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്കുന്ന ഒന്നായി ഖാദി വ്യവസായ മേഖല ഉയരും. അടുത്തവര്‍ഷത്തിനുള്ളില്‍ മുന്‍നിര ബ്രാന്‍ഡായി മാറാനും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കാനും ഖാദിക്കു സാധിക്കണം.
(ഖാദി-ഗ്രാമ വ്യവസായ കമ്മീഷന്- മാര്‍ക്കറ്റിങ് അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: