മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കും ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയില്‍. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഭൂമി ഏറ്റെടുക്കലിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഭൂമി ഏറ്റെടുക്കലിനു തടസ്സമായിരിക്കുന്നത്. വിമാനത്താവളത്തിന് ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ മാര്‍ക്കറ്റ് വില നല്‍കാനാണ് തീരുമാനിച്ചത്. ഈ വില പ്രകാരം ഒരേക്കര്‍ ഭൂമിക്ക് 8 കോടിയോളം രൂപയാണ് വരുന്നത്. വിമാനത്താവളത്തിന്റെ സിഗ്നല്‍ ലൈറ്റ് ആവശ്യത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതില്‍ 56 വീടുകളും ഉള്‍പ്പെടും. ഭൂരിപക്ഷം വീടുകളുടേയും രേഖകള്‍ ഇതിനകം ഭൂമി ഏറ്റെടുക്കല്‍ ഏജന്‍സിയായ കിന്‍ഫ്രയില്‍ ഏല്‍പ്പിച്ചിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെ രണ്ട് വീടുകള്‍ മാത്രമാണ് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിഞ്ഞത്. സെന്റിന് 8 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. മുഴുവന്‍ സ്ഥലവും വീടുകളും എറ്റെടുക്കാന്‍ 89 കോടിയോളം രൂപ വേണ്ടി വരും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനായി 10 സെന്റ് പ്രകാരം 6 ഏക്കര്‍ ഭൂമി നല്‍കേണ്ടതുണ്ട്. പുനരധിവാസത്തിനായുള്ള ഭൂമി ഇതിനകം വലിയ വില നല്കി വാങ്ങിക്കഴിഞ്ഞു. ഇതിനു പുറമെ ലൈറ്റ് അപ്രോച്ചിനു സമീപത്തെ ഏതാനും വീടുകള്‍ കൂടി എറ്റെടുക്കണമെന്നാവശ്യപ്പെട്ട് കുടിയിറക്ക് വിരുദ്ധ കര്‍മ്മസമിതിയും രംഗത്തുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാക്കി മാറ്റുന്നതിന്റെ ഭാഗമായി റണ്‍വേ 3300 ല്‍ നിന്നും 4000 മീറ്ററായി ഉയര്‍ത്തുന്നതിന് 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കക്കണം. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കീഴല്ലൂര്‍ പഞ്ചായത്തിലെ കനാട്, നല്ലാണി, പനയത്താംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമിയാണ് എറ്റെടുക്കേണ്ടത്. ഇതിന് കോടികള്‍ വേണ്ടിവരും. ഇതിനു പുറമെ പുനരധിവാസത്തിന് ഭൂമി എറ്റെടുക്കുകയും വേണ്ടതുണ്ട്. അന്താരാഷ്ട്ര വിമാനത്തവളത്തിലേക്കുള്ള 6 റോഡുകള്‍ 4 വരിയായി വികസിപ്പിക്കാനുള്ള പദ്ധതിക്കും ഭൂമി എറ്റെടുക്കണം. ഇതിനായും കോടികള്‍ വേണം. അനുബന്ധ വികസനം എന്ന നിലയില്‍ കീഴല്ലൂര്‍ പഞ്ചായത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. വിമാനത്താവളത്തില്‍ നിന്നും ഈ വര്‍ഷം തന്നെ വിമാനം പറന്നുയരുമെങ്കിലും മറ്റു അനുബന്ധ വികസനം നടക്കണമെങ്കില്‍ ഇനിയും കാലതാമസം വേണ്ടിവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: