പാനൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുളള അനുബന്ധ റോഡുകള്‍ക്കായി പദ്ധതി പ്രഖ്യാപിച്ചിട്ട് മാസങ്ങളായിട്ടും പ്രാഥമിക നടപടി പോലും ആയില്ലെന്നത് ആയിരങ്ങളെ ആശങ്കലിയാഴ്ത്തി.
ആറു റോഡുകളാണ് വികസിപ്പിക്കുന്നത്. നാലുവരിപ്പാതയായി വികസിപ്പിക്കുന്ന റോഡ് നിര്‍മ്മാണം കിഫ്ബിക്ക് കൈമാറിക്കഴിഞ്ഞു. ആദ്യം 25മീറ്ററായി നിജപ്പെടുത്തിയെങ്കിലും പിന്നീട് 30മീറ്ററാക്കി ഉയര്‍ത്തുകയായിരുന്നു. റോഡ് വീതികൂട്ടുമ്പോള്‍ നഷ്ടം സംഭവിക്കുന്നവര്‍ പ്രഖ്യാപനം വന്നതു മുതല്‍ ആശങ്കയുടെ മുള്‍മുനയിലാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനം പദ്ധതി രേഖ തയ്യാറാവുമെന്നും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയതാണ്. എന്നാല്‍ സര്‍വ്വേ നടത്താന്‍ ഒരു സ്വകാര്യ കമ്പനികള്‍ക്ക് ടെണ്ടര്‍ നല്കി വരുന്നേ ഉളളൂവെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
ആദ്യഘട്ടത്തില്‍ കെട്ടിടങ്ങളും ഭൂമിയും തിട്ടപ്പെടുത്തി, അളവെടുപ്പ് നടത്തി സര്‍ക്കാറിനു സമര്‍പ്പിക്കും. ഇത് അതത് ജില്ലകളിലെ പിഡബ്ല്യഡി ഡിവിഷനില്‍ നിന്നണ് ചെയ്യുക. ഇതില്‍ മേലേ ചൊവ്വ, തളിപ്പറമ്പ് റോഡുകള്‍ എന്‍എച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തിലാണ് നടക്കുക. പ്രവൃത്തി തുടങ്ങാന്‍ മാസങ്ങള്‍ പിന്നിടുമെന്നാണ് ഡിവിഷന് ഓഫീസില്‍ നിന്നും ലഭ്യമാകുന്ന വിവരം. എന്നാല്‍ റോഡ് വീതി കൂട്ടാന്‍ നിശ്ചയിക്കപ്പെട്ട പ്രദേശത്ത് എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നിലച്ചിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളും വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ ഒന്നിനും ഒരു കൃത്യത ലഭിക്കാത്തത് കാരണം ഏറെ വിഷമത്തിലുമാണ്.
റോഡിന്റെ അളവിടല്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ തന്നെ ഭൂമിയും വീടും കടകളും നഷ്ടപ്പെടുന്നവര്‍ക്ക് മറ്റു വഴികള്‍ തേടാന്‍ സമയം ലഭിക്കുകയും അത് ആശ്വാസമാകുകയും ചെയ്യും. ആറ് റോഡുകളും വീതി വര്‍ദ്ധിപ്പിക്കുന്നതോടെ പാരമ്പര്യമായി കച്ചവടം ചെയ്തു വരുന്ന മാനന്തവാടി, പേരാവൂര്‍, കൂത്തുപറമ്പ്, പാനൂര്‍, കുറ്റിയാടി, ഇരിട്ടി, മേലെ ചൊവ്വ, മട്ടന്നൂര്‍, മമ്പറം, ചാലോട്, തളിപ്പറമ്പ് തുടങ്ങിയ പ്രധാന ടൗണുകളിലും ചെറുടൗണുകളില്‍ നിന്നുമായുളള ആയിരങ്ങളുടെ ജീവിതമാണ് പിഴുതെറിയപ്പെടുക.
നഷ്ടപരിഹാരം നല്ല രീതിയില്‍ നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കിയാലും വ്യാപാരികളുടെ പ്രയാസം പൂര്‍ണ്ണമായും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പാണ്. റോഡിനായി അളവും മറ്റു നടപടി ക്രമങ്ങളും അനിശ്ചിതമായി നീണ്ടുപോകുന്നത് കാരണം വ്യാപാരം തന്നെ നിലച്ച മട്ടാണ്. ഒരു സ്ഥാപനത്തിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ ആരും തയ്യാറാകാതെ മടിച്ചു നില്‍ക്കുന്നതാണ് വിപണി കൂപ്പുകുത്താന്‍ കാരണം. വീടു നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നവര്‍ക്കും പരാതികള്‍ ഏറെയുണ്ട്. പല വീടുകളിലും കല്യാണം പോലും മാറ്റിവെച്ചിരിക്കുകയാണ്. അളവിടല്‍ കഴിയാത്തതിനാല്‍ പാതിയായി നില്ക്കുന്ന നിരവധി വീടുകളും റോഡരികില്‍ കാണാം.
കൊടുവളളി ഗേറ്റ്, മമ്പറം റോഡിന്റെ സര്‍വ്വേ ഏതാണ്ട് പൂര്‍ത്തിയായതായാണ് വിവരം.24.50 കീലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുന്നത്. 293 കോടി രൂപ സ്ഥലം ഏറ്റെടുക്കാനും പ്രവൃത്തിക്കായി 120 കോടിയും നീക്കിവെച്ചിട്ടുണ്ട്. കുറ്റിയാടി പെരിങ്ങത്തൂര്‍ പാനൂര്‍ കൂത്തുപറമ്പ് മട്ടന്നൂര്‍ 52.20 കീലോമീറ്ററാണ് വികസിപ്പിക്കുന്നത്. 754 കോടി നഷ്ടപരിഹാരമായും 340 കോടി നിര്‍മ്മാണത്തിനുമായി മാറ്റിവെച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡ് വികസനം പ്രഖ്യാപനവും ഫണ്ടും തയ്യാറാണെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുക തന്നെയാണ്. ഓരോ ഡിപ്പാര്‍ട്ട്മെന്റിലും മതിയായ ജീവനക്കാരില്ല എന്ന പരാതിയാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭ്യമാകുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ വികസനക്കുതിപ്പില്‍ ജില്ല മാറുന്നതോടൊപ്പം നിരവധി കുടുംബങ്ങളും ഇവിടെ നിന്നും മാറ്റപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: