കോട്ടയം: വാഗമണ്ണിലടക്കം സര്ക്കാര്പുറമ്പോക്കിലെ പാറമടകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് കൈമാറാന്‍ തീരുമാനം. കരിങ്കല്ല്, മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് നേരിടുന്ന ക്ഷാമത്തിന്റെ പേരിലാണിത്.
കോടികളുടെ പാറഖനനമാണ് ഇതോടെ സ്വകാര്യ മേഖലയിലേക്ക് എത്തിച്ചേരുക. പുറമ്പോക്കുകളിലെ പാറഖനനം പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനായിരുന്നു ആലോചന. ഇത് പാറമട ലോബികള്‍ അട്ടിമറിച്ചു.
എല്‍ഡിഎഫ് പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനമായിരുന്നു ഖനനം പൊതു ഉടമസ്ഥതയിലാക്കുമെന്നത്. എന്നാല്‍ അധികാരത്തിലേറിയ നാള് മുതല്‍ പാറമട ലോബി ഖനന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇതിനായി സര്‍ക്കാരും പാറമട ലോബികളും തമ്മില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ജനവാസമേഖലയില്‍ 100 മീറ്ററായിരുന്ന പാറമടയുടെ ദൂരപരിധി 50 മീറ്ററായി കുറച്ചു. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുണ്ടായിരുന്ന പെര്‍മിറ്റ് അഞ്ച് വര്‍ഷമായി ഉയര്‍ത്തി.
വാഗമണ്‍ മലനിരകളിലെ ഹെക്ടര്‍ കണക്കിന് പാറകളാണ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്ല് എന്നീ മലനിരകളും ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഖനനാനുമതി ലഭിച്ച എരുമേലി കൊടിത്തോട്ടം പാറമടയ്ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാറഖനനത്തിന് പരിസ്ഥിതി ആഘാത പഠനം പോലും വേണ്ടെന്ന് വെയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.
പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കിയതോടെ നിലവിലുള്ള പാറമടകള്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. അഞ്ച് ഹെക്ടറില്‍ താഴെയുള്ളവക്കു പോലും ഇളവ് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെ 12 വര്‍ഷത്തേക്ക് പാറഖനനത്തിന് കൊടുക്കുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: