ന്
പയ്യന്നൂര്‍: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭഗവതിയുടെ തിരുമുടിയേറ്റാനുള്ള ഭാഗ്യം ലഭിച്ചത് കാനായി നോര്‍ത്തിലെ ഏഴോക്കാരന് സുരേശന്. കോലക്കാരനെ ക്ഷേത്രനടയില്‍ നടന്ന വരച്ച് വെക്കല്‍ ചടങ്ങില്‍ പ്രശ്ന ചിന്തയിലൂടെയാണ് കണ്ടെത്തിയത്. പ്രശസ്ത തെയ്യം കലാകാരന് ബാലന് നേണിക്കത്തിന്റെയും രോഹിണിയുടെയും മകനാണ്.
ഇരുപത്തി ഒന്നാം വയസ്സില്‍ മുത്തപ്പന് കെട്ടിയാണ് സുരേശന് തെയ്യം കലാകാരനായത്. തുടര്‍ന്ന് പുതിയ ഭഗവതി, വെള്ളാരങ്ങര ഭഗവതി, പൂമാരന്, നരമ്പില്‍ ഭഗവതി തുടങ്ങി നിരവധി തെയ്യക്കോലങ്ങള്‍ കെട്ടിയാടി. ആദ്യമായാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി തലയിലേറ്റാനുള്ള ഭാഗ്യം ലഭിക്കുന്നത്. തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേതത്തില്‍ രണ്ട് തവണ ഭഗവതിയുടെ കോലധാരിയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് ബാലന് നേണിക്കം. കോലധാരിയായി തെരഞ്ഞെടുക്കപ്പെട്ട സുരേശന് പെരുങ്കളിയാട്ടം കഴിയുന്നതു വരെ ക്ഷേത്രത്തിനു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ കുടിലിനകത്ത് വ്രതാനുഷ്ഠാനങ്ങളോടെ കഴിയും. ഭാര്യ: രമ, മക്കള്‍: ശ്രീശിവ, ശ്രീഹരി. ഫെബ്രുവരി 9ന് ഉച്ചക്ക് 1 നാണ് ഭഗവതിയുടെ തിരുമുടി നിവരല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: