കണ്ണൂര്‍: പിഎസ്സി നിയമനത്തിലെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ കുറേകാലമായി സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനങ്ങള്‍ പരിമിതമാണ്. വ്യക്തമായ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് നിയമനങ്ങള്‍ നടത്താത്തതെന്നും സംസ്ഥാനത്തെ നിയമന നിരോധനം നീക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും താല്‍ക്കാലിക നിയമനം നല്കി അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുകയാണ്. അഭ്യസ്ഥവിദ്യരോട് മര്യാദകെട്ട നടപടിയാണ് എല്‍ഡിഎഫും യുഡിഎഫും എല്ലാ കാലത്തും കൈക്കൊണ്ടിട്ടുളളത്. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുകയും അധികാരത്തിലെത്തിയാല്‍ നിയമന നിരോധനവും എന്നതാണ് ഇരുമുന്നണികളുടേയും നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിയുടെ അടുക്കളപ്പണിക്ക് ബന്ധുക്കളെ നിയമിച്ച നടപടിയുള്‍പ്പെടെ എല്‍ഡിഎഫിന്റെ തൊഴില്‍ വിരുദ്ധ നടപടി വ്യക്തമാക്കുന്നതാണ്. ഇരുപാര്‍ട്ടികളും മാറിമാറി ഒരേ രീതിയിലുള്ള ഭരണങ്ങളാണ് കാഴ്ചവെക്കുന്നത്. കേരളത്തിന്റെ അഞ്ച് മന്ത്രിമാരാണ് പാര്‍ട്ടി സമ്മേളനത്തിന് കണ്ണൂരില്‍ എത്തിയിരിക്കുന്നത്. ഇവര്‍ ഭരണം നിര്‍ത്തിവെച്ച് സമ്മേളനം നടത്തുമ്പോള്‍ എന്താണ് കേരളത്തില്‍ നടക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രിയെ അപമാനിക്കുക മാത്രമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. നരേന്ദ്രമോദി നല്കുന്ന നക്കാപിച്ചയെടുത്താണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. ടി.വി.ശ്രീകുമാര്‍, രൂപേഷ് തൈവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. അജേഷ് നടുവനാട് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: