കൊച്ചി: യൂണിയന് ബാങ്ക് തൊടുപുഴ ശാഖയിലെ മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ടിനെ മര്‍ദ്ദിച്ച കേസില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് ഡിജിപി 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. കേസിന്റെ കാര്യം മറച്ചുവെച്ച് ഏതെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് നല്‍കിയോയെന്ന് അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ഇടുക്കിയില്‍ എഎസ്പിയായിരുന്ന നിശാന്തിനി ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചെന്നാണ് പേഴ്സി ജോസഫ് ഡെസ്മണ്ടിന്റെ പരാതി. 2011 ലാണ് സംഭവം. മര്‍ദ്ദനത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തൊടുപുഴ എഎസ്ഐ കെഐ മുഹമ്മദ് തന്റെ മൊഴിയെടുത്തെങ്കിലും ഇതിന്റെയടിസ്ഥാനത്തില്‍ കേസോ തുടര്‍ നടപടിയോ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പേഴ്സി ജോസഫ് തൊടുപുഴ സിജെഎം കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതു റദ്ദാക്കാന്‍ എഎസ്ഐ മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
2011 ജൂലായ് 27 ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട കേസായതിനാല്‍ മൊഴി എസ്ഐയ്ക്ക് കൈമാറിയെന്നും എഎസ്ഐ ഹൈക്കോടതിയെ അറിയിച്ചു. ഇതു ശരിയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി മുഹമ്മദിനെതിരായ കേസ് നടപടികള്‍ റദ്ദാക്കി. എന്നാല്‍ അന്നത്തെ എഎസ്പി നിശാന്തിനിയും രണ്ട് പോലീസുകാരും രണ്ട് വനിതാപോലീസുകാരും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പേഴ്സി ജോസഫ് നല്കിയ മൊഴിയില്‍ പറയുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞൂ. ബാങ്കില്‍ വായ്പ തേടിയെത്തിയ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ കൈയില്‍ കടന്നു പിടിച്ചെന്ന പരാതിയിലാണ് പേഴ്സി ജോസഫിനെ കസ്റ്റഡിയിലെടുത്തത്. ഇത്തരമൊരു സംഭവം ബാങ്കില്‍ നടക്കാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വനിതാ പോലീസ് കോണ്‍സ്റ്റബിളിന് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പേഴ്സിയുടെ മൊഴിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടി അനിവാര്യമായ ആരോപണമാണിത്. കുറ്റക്കാരെ രക്ഷിക്കാന്‍ ഈ മൊഴി മറച്ചു വെച്ചാണ് പോലീസ് മുന്നോട്ടു നീങ്ങിയതെന്നു കണ്ടെത്താനാവും. ഹൈക്കോടതി തന്നെ പല തവണ ആവശ്യപ്പെട്ടിട്ടാണ് പരാതിക്കാരന്റെ മൊഴി പോലീസ് ഹാജരാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പേഴ്സി ജോസഫിന്റെ പരാതിയില്‍ ഇതു സംബന്ധിച്ച് തൊടുപുഴ സിജെഎം കോടതിയില്‍ നിലവിലുള്ള കേസിന്റെ വിചാരണയ്ക്ക് മൊഴി കൈമാറണമെന്നും മൊഴിയില്‍ കൃത്രിമം കാട്ടാന്‍ എല്ലാ സാദ്ധ്യതകളുമുള്ളതിനാല് മജിസ്ട്രേട്ട് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: