കാസര്‍കോട്: വാടിക്കാല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവം, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ജയരാജന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊലയാളികള്‍ തങ്ങള്‍ തന്നെയെന്ന് പരോക്ഷമായി സമ്മതിക്കുന്ന തരത്തിലാണ് ജയരാജന്റെ പ്രതികരണം. ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയായ എം.എം മണി വണ്‍ ടൂ ത്രീ പ്രയോഗത്തിലൂടെ സിപിഎം കൊല ചെയ്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഉടന്‍ തന്നെ മണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ബിജെപിയുടെ വികാസ് യാത്രയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
രാമകൃഷ്ണന് കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിന് തിരിച്ചടിയായി കൊലപ്പെടുത്തിയെന്നാണ് ജയരാജന്റെ വെളിപ്പെടുത്തല്‍. വരമ്പത്ത് കൂലി സിദ്ധാന്തപ്രകാരമാണ് രാമകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് ജയരാജന് മേനി നടിക്കുകയും ചെയ്തിരിക്കുന്നു. ജയരാജന്റെ ഇത്തരമൊരു വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. ജയരാജന് അടക്കമുള്ളവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി രാമകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും കുമ്മനം പറഞ്ഞു.
ജയരാജനെതിരെ കേസെടുക്കാന്‍ ആവശ്യമായ നടപടികള്‍ ആഭ്യന്തര വകുപ്പാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടാകണം. കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ബിജെപി ആലോചിക്കുമെന്ന് കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: