കാസര്‍കോട്: അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ് കാസര്‍കോട് ജില്ലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തിലെ മറ്റു ജില്ലകള്‍ വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയപ്പോള്‍ കാസര്‍കോട് കൂടുതല്‍ പിന്നോക്കാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ സമഗ്ര വികസനത്തിനായി ബിജെപി മുന്‍കൈയ്യെടുക്കുമെന്ന് കുമ്മനം പറഞ്ഞു. ബിജെപിയുടെ വികാസ് യാത്രയെ കുറിച്ച് വിശദീകരിക്കുന്നതിന് കാസര്‍കോട് പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ ജില്ലയ്ക്ക് അത് പ്രയോജനപ്പെടും. ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യും. റെയില്‍വേ രംഗത്ത് കടുത്ത അവഗണനയാണ് കാസര്‍കോട് ജില്ല നേരിടുന്നത്.
സംസ്ഥാനത്തെ മറ്റു ജില്ലകളൊന്നും ഇത്ര അവഗണിക്കപ്പെടുന്നില്ല. ഈ നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താതെ ഇനി വിശ്രമമില്ലെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ചികിത്സാ രംഗത്തും, ആരോഗ്യ രംഗത്തും, റോഡ്, പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങളിലും പരിതാപകരമായ സാഹചര്യമാണ് കാസര്‍കോട്ടുള്ളത്. ഇത് ഗൗരവതരമാണ്. റോഡ് ഗതാഗതത്തിനു പുറമെ വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങി എല്ലാ രംഗത്തും ശോചനീയാവസ്ഥയാണ് ഈ ജില്ല നേരിടുന്നത്.
ജില്ലയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തും. ജില്ലയിലെ പാവങ്ങളുടെ സ്ഥിതിയില്‍ തനിക്ക് വളരെയേറെ ദു:ഖമുണ്ട്. കുടിവെള്ളം, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ജില്ലയ്ക്ക് ലഭ്യമാകാന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ തന്നെ നടത്തുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: