ന്യൂദല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് എസ്.എന്‍ ശുക്ലയെ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവ്. കോഴക്കേസില്‍ ശുക്ലയുടെ പങ്ക് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
മദ്രാസ്, സിക്കിം, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എസ്. കെ അഗ്നിഹോത്രി, പി.കെ ജയ്സ്വാള്‍ എന്നിവരടങ്ങിയ സമിതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കിട്ടിയ രണ്ടു പരാതികളിലും കഴമ്പുണ്ടെന്ന് കണ്ടെത്തി.
സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി നല്കാന് ജസ്റ്റിസ് ശുക്ല തന്റെ തന്നെ വിധിയില്‍ തിരുത്തലുകള്‍ വരുത്തിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് നാരായണ്‍ ശുക്ലയോട് രാജി വെയ്ക്കുകയോ നേരത്തെ വിരമിക്കുകയോ വേണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു. എന്നാല്‍ ശുക്ല ഇതിന് തയ്യാറായില്ല.
ജസ്റ്റിസ് നാരയണ് മിശ്ര പരിഗണിച്ചിരുന്ന കേസുകളെല്ലാം മറ്റ് ബെഞ്ചിലേക്കു മാറ്റിയിട്ടുമുണ്ട്. സിറ്റിംഗ് നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്കി. തുടര്‍ന്ന് ശുക്ല അവധിയില്‍ പ്രവേശിച്ചു. നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കത്തയ്ക്കും.
ജസ്റ്റിസ് ശുക്ലയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സിബിഐ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: