തിരുവനന്തപുരം: വലിയശാലയില്‍ അഗ്രഹാരത്തിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന വൃദ്ധന് മരിച്ചു. വലിയശാല കാന്തള്ളൂര്‍ ക്ഷേത്രത്തിന് സമീപം ചിന്നശാല സ്ട്രീറ്റില്‍ നമശിവായന്പിള്ളയാണ് (84) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യ ഗോമതി (74) പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
അഗ്രഹാരത്തിന്റെ തൊട്ടടുത്ത വീടുമായി ചേരുന്ന ഭാഗത്താണ് നമശിവായന്‍ പിള്ളയുടെ കിടപ്പുമുറി. ഭാര്യയും ഭര്‍ത്താവും ഈ മുറിയില്‍ രണ്ട് കട്ടിലിലായിട്ടാണ് കിടന്നത്. നമശിവായന്‍ പിള്ള കിടന്ന കട്ടിലിന്റെ ഭാഗത്തേക്കാണ് വീടിന്റെ രണ്ടാമത്തെ മുറിയുടെ ചുമര് ഇടിഞ്ഞുവീണത്. കുമ്മായവും കല്ലുംകൊണ്ട് കെട്ടിയ ഭാഗമാണ് ഇടിഞ്ഞത്. കല്ലും തടികളുമെല്ലാം നമശിവായന്‍പിള്ളയുടെ ശരീരത്തേക്ക് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പലഭാഗത്തും ചിതല് ബാധിച്ചിരുന്നു. അതാകാം ബലക്ഷയത്തിന് കാരണമായതെന്ന് കരുതുന്നു.
രണ്ടുനിലകളായി നിര്‍മിച്ച അഗ്രഹാരത്തിന്റെ മുകള്‍നിലയിലെ തടികൊണ്ടുള്ള സീലിംഗുകളും തകര്‍ന്ന് തറയിലേക്ക് വീണു. ചുമരിടിഞ്ഞുവീണ ശബ്ദം കേട്ട് ഭാര്യ ഗോമതിയും കുടുംബാംഗങ്ങളും അടുത്ത വീട്ടുകാരും ഉണര്‍ന്നെങ്കിലും പൊടിപടലങ്ങള്‍ക്കിടെ എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ല. പിന്നീടാണ് ചുമരിടിഞ്ഞ് വീണതാണെന്ന് വ്യക്തമായത്. തമ്പാനൂര്‍ ഫയര്സ്റ്റേഷന് ഓഫീസര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി നമശിവായന്‍ പിള്ളയെയും ഗോമതിയെയും പുറത്തെത്തിച്ചത്. ഉടന്‍ ഇരുവരെയും മെഡിക്കല്‍ കോേളജിലെത്തിച്ചെങ്കിലും നമശിവായന്‍പിള്ള മരിച്ചു. ടിവിഎസ് ജീവനക്കാരനായിരുന്ന നമശിവായന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. തമ്പാനൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: