കണ്ണൂര്‍: നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ ഉറപ്പ് പാലിച്ചില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മിനി ബോബി. കെവിഎഎം ആശുപത്രിയില്‍ ആറ് മാസത്തോളമായി തുടരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, സ്വകാര്യ ആശുപത്രി മേഖലയിലെ ട്രെയിനിങ്ങ് സമ്പ്രദായം നിര്‍ത്തലാക്കുക, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, നഴ്സുമാരോടുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേന്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം വേതനം പോലും ലഭിക്കാതെയാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരമായില്ലെങ്കില്‍ നഴ്സുമാര്‍ ശക്തമായ നിരാഹാരമുള്‍പ്പടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ലിബിന് ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.സുനീഷ്, ഷുഹൈബ് വണ്ണാറത്ത്, അന്‍സാര്‍ കോപ്പിലാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ഷിറോജ് സ്വാഗതവും വി.ജി.അനൂപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: