അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ സമയത്ത് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടികയും സത്യവാങ്മൂലവും നല്കാന് അങ്കമാലി മജിസ്ട്രേറ്റ് കോടതി പോലീസിനോടാവശ്യപ്പെട്ടു. അനുബന്ധ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം.
പട്ടികയില്‍ ഉള്‍പ്പെട്ട രേഖകളുടെയും തെളിവുകളുടെയും പകര്‍പ്പ് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രതികള്‍ക്ക് കൊടുക്കാന്‍ കഴിയാത്തവയുടെ പട്ടിക പോലീസ് നല്‍കും. സിഡി, പൈന്ഡ്രൈവ്, സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകളും കോടതിയില്‍ നല്‍കാനുദ്ദേശിക്കുന്ന ഭാഗങ്ങളും വ്യക്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സിഐ ബൈജു പൗലോസിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുകേശന് എല്ലാ രേഖകളും ദിലീപിന് നല്കാനാവില്ലന്ന നിലപാട് വിശദീകരിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്കിയാല് ഇരയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കും എന്ന നിലപാട് ആവര്‍ത്തിച്ചു. മറ്റ് രേഖകള്‍ സംബന്ധിച്ച ഹര്‍ജി എടുത്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനാട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കേസിലെ മാപ്പു സാക്ഷിയും പോലീസുകാരനുമായ അനീഷിന്റെ 161-ാം വകുപ്പ് പ്രകാരമുള്ള മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒരു മൊഴി ഇല്ലെന്നും കുറ്റസമ്മതമൊഴി മാത്രമേ ഉള്ളൂ എന്നും 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്ന പോലീസിന്റെ പരാതി സംബന്ധിച്ച് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രോസിക്യൂഷനും പ്രതി ഭാഗവും ഒരുപോലെ കാരണമാകുന്നതായി അങ്കമാലി കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ ഇന്നും തുടരും. ഇന്നു തന്നെ കേസിലെ എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: