ചങ്ങനാശ്ശേരി: മത്സ്യ മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിട്ട് 8 വര്‍ഷം പിന്നിടുന്നു. ഇതോടെ മത്സ്യ-മാംസാവിശിഷ്ടങ്ങളും തെര്‍മോകോളുകളും പ്ലാന്റിന്റെ പരിസരത്ത് കൂട്ടിയിട്ടു കത്തിക്കുകയാണ്.
ഹരിത ട്രൈബ്യൂണലിന്റെ വിലക്ക് ലംഘിച്ചാണ് ഇത്തരത്തില്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും മാലിന്യം കത്തിക്കുന്നത്. തീയിടുമ്പോള്‍ ഉണ്ടാകുന്ന പുകപടലങ്ങള്‍ പ്രദേശ വാസികള്‍ക്ക് ശ്വാസതടസ്സം വരെ ഉണ്ടാക്കുന്നുണ്ട്.
തൊട്ടടുത്തുള്ള സ്കൂളിലെ കുട്ടികളാണ് ഏറെയും ബുദ്ധിമുട്ടനുഭവിക്കുന്നത്. അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹെല്‍ത്ത് ഡയറക്ടര്‍, ജില്ലാ കളക്ടര്‍, ആര്.ഡി.ഒ. തുടങ്ങിയവര്‍ക്കു നൂറിലധികം പേര് ഒപ്പിട്ട് പരാതി കൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം കത്തിക്കുന്നത് തടഞ്ഞിരുന്നു. ഇപ്പോള്‍ വിണ്ടും മാലിന്യങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി കൊടുത്തു.
പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷനായി ഡാ. റൂബിള്‍രാജ് യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: