വാഷിങ്ടണ്‍: അമേരിക്കയെ തകര്‍ക്കാന്‍ പോന്ന ആണവ മിസൈല്‍ ഉത്തര കൊറിയ അധികം വൈകാതെ നിര്‍മ്മിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഡയറക്ടര്‍ മൈക്ക് പോമ്പിയോ. അത് മാസങ്ങള്‍ക്കകം പരീക്ഷിക്കുമെന്നും ബിബിസിക്കു നല്കിയ അഭിമുഖത്തില്‍ പോമ്പിയോ പറയുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും പോമ്പിയോ പറഞ്ഞു.
2017ല്‍ 20 ബാലസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഇതില്‍ മൂന്ന് ഭൂഖണ്ഡാന്തര മിസൈലുകളുമുണ്ട്. അമേരിക്കയെ മുഴുവന്‍ പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ‘ഹ്വാസോങ്-15’ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അവകാശപ്പെട്ടിരുന്നു.
ആണവ യുദ്ധത്തിന് തയ്യാറാകണമെന്നാണ് പുതുവര്‍ഷത്തില്‍ സൈനിക മേധാവികളോട് കിം ജോങ് ഉന്‍ ആവശ്യപ്പെച്ചത്. അതിനാല്‍ ഉത്തരകൊറിയയുടെ പ്രവൃത്തികളെ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും സിഐഎ ഡയറക്ടര്‍ പറയുന്നു.
ഉത്തരകൊറിയയെ സൈനികമായി ആക്രമിക്കുന്നതും ആ മേഖലയില്‍ വന്‍നാശനഷ്ടത്തിന് കാരണമാകും. യുഎസിന്റെ സുപ്രധാന സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയയും ഈ മേഖലയിലാണുള്ളത്. ഇത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ചു മാത്രമേ ഉത്തരകൊറിയയ്ക്കെതിരെ എന്തു തീരുമാനവും കൈക്കൊള്ളാനാകൂ. മേല്‍പ്പറഞ്ഞ വെല്ലുവിളികള്‍ ഇല്ലായിരുന്നെങ്കില്‍ കിം ജോങ് ഉന്നിന്റെ ഭീഷണി വേരോടെ പിഴുതെറിയാന്‍ യുഎസിനു മുന്നില്‍ പല മാര്‍ഗങ്ങളുമുണ്ടായിരുന്നെന്നും പോമ്പിയോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: