ന്യൂദല്‍ഹി: പ്രഥമ ഖേലോ ഇന്ത്യാ ദേശീയ സ്കൂള്‍ ഗെയിംസിന് ഇന്ന് തിരിതെളിയും. കായിക ഇന്ത്യയുടെ പുതിയ വാഗ്ദാനങ്ങളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഗെയിംസ് നടത്തുന്നത്. ഇന്ന് വൈകിട്ട് ആറിന് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ ഗുരു-ശിഷ്യ പാരമ്പര്യത്തോടുള്ള ആദരമൊരുക്കിയാണു പ്രഥമ ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി എട്ട് വരെ നടക്കുന്ന കായികമാമാങ്കത്തില്‍ ഏകദേശം 3300 താരങ്ങളാണ് വിവിധയിനങ്ങളിലായി മത്സരിക്കാനിറങ്ങുന്നത്. അത്ലറ്റിക്സ്, ഫുട്ബോള്‍, കബഡി, ഗുസ്തി മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. ആര്‍ച്ചറി, ബാഡ്മിന്റന്‍, ബാസ്കറ്റ്ബോള്‍, ബോക്സിങ്, ചെസ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, കരാട്ടെ, ഷൂട്ടിങ്, ടേബിള്‍ടെന്നിസ് എന്നിവയാണ് മറ്റ് മത്സര ഇനങ്ങള്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് പ്രധാന വേദി.
ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ധ്യാന്‍ചന്ദ് സ്റ്റേഡിയം, ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ച്, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്വിമ്മിങ് പൂള് കോംപ്ലക്സ് എന്നിവയാണു മറ്റു മത്സരവേദികള്‍.
12 ഇനങ്ങളിലാണു കേരളം മല്‍സരിക്കുന്നത്. 177 കായികതാരങ്ങളും 36 ഒഫിഷ്യല്‍സും ഉള്‍പ്പെടുന്ന വന്‍സംഘമാണു കേരളത്തിനായി ഗെയിംസിനിറങ്ങുന്നത്. ആദ്യ സംഘം കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗം ഡോ. ടി.ഐ. മനോജാണ് സംഘത്തവലന്‍. വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫാണ് ഡെപ്യൂട്ടി സംഘത്തലവന്.
അത്ലറ്റിക്സിലാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍ കേരളത്തിനായി മത്സരിക്കാനിറങ്ങുന്നത്. 45 പേര്. വോളിബോള്‍, ഫുട്ബോള്‍, ഖോഖോ, ബാസ്കറ്റ്ബോള്‍, കബഡി, ഗുസ്തി, നീന്തല്‍, ബോക്സിങ്, ഫെന്‍സിങ്, ബാഡ്മിന്റണ്‍, ഭാരോദ്വഹനം, ജൂഡോ എന്നീ ഇനങ്ങളിലും കേരളം മത്സരിക്കുന്നുണ്ട്.
ഗെയിംസില്‍ മികച്ച പ്രകടനം നടത്തുന്ന 1000 കായികതാരങ്ങള്‍ക്ക് ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് എട്ട് വര്‍ഷത്തേക്ക് ലഭിക്കുമെന്നത് ഗെയിംസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: