ന്യൂദല്‍ഹി: ഭരണകക്ഷി നാഗാ പീപ്പിള്‍സ് ഫ്രണ്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉള്‍പ്പെടെ 11 രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെ നാഗാലാന്‍ഡില്‍ പ്രതിസന്ധി. നാഗാ സംഘടനകളുടെ സംയുക്ത വേദിയായ നാഗാലാന്‍ഡ് ട്രൈബല്‍ ഹോഹോസ് ആന്‍ഡ് സിവില്‍ ഓര്‍ഗനൈസേഷന്‍സ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് അംഗീകരിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയിറക്കി.
പ്രസ്താവനയില്‍ ഒപ്പുവെച്ച രണ്ട് നേതാക്കളെ പുറത്താക്കിയതായി ബിജെപി അറിയിച്ചു. എവിടെയെങ്കിലും ഒപ്പിടാന്‍ ആരെയും പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കി. നാഗാ പീപ്പിള്‍സ് ഫ്രണ്ട്-ബിജെപി സഖ്യമാണ് നാഗാലാന്ഡ്് ഭരിക്കുന്നത്. വര്‍ഷങ്ങളായുള്ള നാഗാ പ്രശ്നത്തിന് പരിഹാരമായതിന് ശേഷം മതി തെരഞ്ഞെടുപ്പ് എന്നാണ് സംഘടനകളുടെ നിലപാട്. വ്യാഴാഴ്ച സംസ്ഥാനത്ത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പുമായി സഹകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിത സംഘടനകളെയും നാഗാ വിരുദ്ധരായി കണക്കാക്കുമെന്ന് നാഗാ ഹോഹോ വൈസ് പ്രസിഡണ്ട് എച്ച്.കെ. ഷിമോമി മുന്നറിയിപ്പ് നല്കി. കേന്ദ്ര സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രൈബല്‍ കൗണ്‍സില്‍ പ്രസിഡണ്ട് തേജ തെരീഹ് പറഞ്ഞു. 1998ല്‍ നാഗാ ഹോഹോയുടെയും വിഘടനവാദ സംഘടന എന്‍എസ് സിഎന്‍-ഐഎമ്മിന്റെയും ആഹ്വാനമനുസരിച്ച് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. എഴുപത് സീറ്റില്‍ 53ലും കോണ്‍ഗ്രസ് നേടി. ഏഴിടത്ത് സ്വതന്ത്രരും വിജയിച്ചു.
തെരഞ്ഞെടുപ്പുകള്‍ ഭരണഘടനാപരമായ കാര്യങ്ങളാണെന്നും ഇതിന് വിരുദ്ധമായി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പ്രത്യേക രാജ്യത്തിനായി പതിറ്റാണ്ടുകളായി തീവ്രവാദ സംഘടനകള്‍ ചോരപ്പുഴയൊഴുക്കിയിരുന്നു. 1997ല്‍ എന്എസ്സിഎന്-ഐഎം വിഭാഗം വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ട് ചര്‍ച്ചക്ക് തയ്യാറായി. 2015ല്‍ പ്രശ്നപരിഹാരത്തിനുള്ള രൂപരേഖയില്‍ സംഘടനയും കേന്ദ്ര സര്‍ക്കാരും ഒപ്പിട്ടു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: