വാഷിംഗ്ടണ്‍ : രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുന്നതും , സുരക്ഷിതവുമായ കുടിയേറ്റം മാത്രമേ അംഗീകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റായ ശേഷം ആദ്യമായി യു.എസ് സ്റ്റേറ്റ് ഒഫ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്പോഴായിരുന്നു ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വ്യവസ്ഥ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. തൊഴില്‍ വൈദഗ്ദ്ധ്യം ഉള്ളവരും ജോലി വേണമെന്ന്ആഗ്രഹമുള്ളവരും സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കണം. ഇത്തരക്കാര്‍ അമേരിക്കയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും – ട്രംപ് പറഞ്ഞു.
മെറിറ്റ് അടിസ്ഥാനത്തില്‍ വിസ അനുവദിക്കുന്ന രീതി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇത്തരത്തില്‍ രാജ്യത്ത് നടക്കുന്ന കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാന്നെന്നും കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ ഉണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ഇതില്‍ വിദ്യാഭ്യാസത്തിലും തൊഴില്‍ ആവശ്യകതയിലും മുന്നില്‍ നില്‍ക്കുന്നവരും നല്ല സ്വഭാവത്തിന് ഉടമകളായവരേയും അമേരിക്കയിലെ പൂര്‍ണ പൗരന്മാരായി പരിഗണിച്ച് പൗരത്വം നല്‍കും.
യാതൊരു തൊഴില്‍ വൈദഗ്ദ്ധ്യവും ഇല്ലാത്തവര്‍ക്ക് വിസ നല്കുന്ന പദ്ധതി അവസാനിപ്പിക്കും. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക എന്നതാണ് മറ്റൊരു ഘട്ടം. അതായത് തെക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുക എന്നതാണ്. തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാന്‍ കൂടുതല്‍ പേരെ അവിടെ നിയോഗിക്കും. ഇതിലൂടെ തീവ്രവാദികളും ക്രിമിനലുകളും രാജ്യത്ത് പ്രവേശിക്കുന്നത് തടയാനാവും. കടന്ന് കയറുമ്പോള്‍ പിടികൂടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്യുന്ന രീതിക്കും ഇതിലൂടെ അന്ത്യമാവുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: