ഇരിങ്ങാലക്കുട: നഗരമധ്യത്തില്‍ ഓട്ടോ ഡ്രൈവറുടെ അടിയേറ്റ് യുവാവ് മരിച്ചു. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത്തി(26)നെയാണ് പടിയൂര്‍ സ്വദേശി സ്വാമി എന്ന മിഥുന് കമ്പികൊണ്ട് തലക്കടിച്ച് കൊന്നത്. മര്‍ദ്ദനമേറ്റ് അത്യാസന്ന നിലയിലായ സുജിത്തിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സഹകരണ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന സുജിത്ത് ചൊവ്വാഴ്ച്ച രാത്രി ഒരു മണിയോടെ മരിച്ചു. ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയിലാണ് സംഭവം. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ സുജിത്തിനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു.
സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്ത ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതിലുള്ള വൈര്യാഗ്യമാണ് ് കാരണം. കമ്പി വടികൊണ്ട് തലക്ക് പിന്നില്‍ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് തല പലയാവര്‍ത്തി റോഡില്‍ ഇടിച്ചു. തലക്കേറ്റ ക്ഷതമാണ് മരണ കാരണമായത്. ഇതിന് ശേഷം പ്രതി പെരുവല്ലിപാടത്തിന് സമീപത്ത്വെച്ച് ഇളയച്ഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. സുജിത്തിനെ താന്‍ കൊന്നുവെന്നും ഇനിയും കളിച്ചാല്‍ നിങ്ങള്‍ക്കും ഇതാകും ഗതിയെന്നായിരുന്നു ഭീഷണി.
ഇരിങ്ങാലക്കുട സിഐ എം കെ സുരേഷ് കുമാറിന്റെയും എസ്ഐ സുശാന്തിന്റെയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. വിദേശത്ത് ജോലിയിലായിരുന്ന സുജിത്ത് അടുത്തിടെ ഇന്റിരിയര്‍ ഡിസൈനര്‍ ആയി കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിനോക്കിവരികയായിരുന്നു. അച്ഛന് വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ വിശ്വഹിന്ദുപരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് പ്രസിഡണ്ടാണ്. അമ്മ അരുണ, സഹോദരി സുവര്‍ണ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: