പത്തനാപുരം: പിറവന്തൂര്‍, വിളക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കല്ലടയാറിന് കുറുകെയുളള എലിക്കാട്ടൂര്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍. പാലത്തിന്റെ തൂണുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തണയണ നിര്‍മ്മിക്കുന്നതിനായി മണ്ണ് ഇറക്കാന്‍ വില്ലേജ് ഓഫീസര്‍ അനുമതി നല്‍കാത്തതാണ് നിര്‍മ്മാണം അനശ്ചിതാവസ്ഥയിലാകാന് കാരണം. നിലവില്‍ ഇരുകരകളിലുമായി നാല് തൂണുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. മധ്യഭാഗത്തുളള രണ്ട് തൂണുകളുടെ നിര്‍മ്മാണത്തിനാണ് തടയണയുടെ ആവശ്യം. ഇതിനായി ലോഡുകണക്കിന് മണ്ണും വേണം. എന്നാല്‍ പിറവന്തൂര്‍ വില്ലേജ് ഓഫീസര്‍ മണ്ണ് ഇറക്കാനുളള അനുമതി നിഷേധിച്ചതോടെ തൂണുകളുടെ നിര്‍മ്മാണം വൈകുകയാണ്. നിലവില്‍ കല്ലടയാറ്റില്‍ ജലനിരപ്പ് കുറവായതിനാല്‍ തൂണുകള്‍ വേഗത്തില്‍ നിര്‍മിക്കാന്‍ സാധിച്ചേനെ. അധികൃതരുടെ അനാസ്ഥമൂലം പാലം നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും നാളുകളെടുക്കും. വിളക്കുടി പഞ്ചായത്തിലെ കാര്യറ സര്‍ക്കാര്‍മുക്കിനെയും പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍ ക്ഷേത്രം ജംഗ്ഷനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം നിര്‍മിക്കുന്നത്. 5.17 കോടി രൂപയാണ് പദ്ധതി വിഹിതം. പാലം നിര്‍മാണത്തിനായി നബാര്‍ഡില്‍ നിന്നുമാണ് തുക അനുവദിച്ചത് . അപ്രോച്ച് റോഡുകളുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായതാണ്. പാലം യാഥാര്‍ഥ്യമാകുന്നതോടെ എലിക്കാട്ടൂര്‍, കമുകുംചേരി പ്രദേശത്തുള്ളവര്‍ക്ക് പുനലൂരിലേക്ക് എത്തിച്ചേരുക എളുപ്പമാകും. നിലവില്‍ ഇരുകരകളിലേക്കും എത്താനുള്ള ഏകമാര്‍ഗം കടത്തുവള്ളമാണ്. മഴക്കാലത്തും മറ്റും നീരൊഴുക്ക് വര്‍ധിക്കുന്നതോടെ ദിവസേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കടത്ത് നിലയ്ക്കും. അതോടെ മറുകരയെത്താന്‍ ഇരുപത് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിലവില്‍ കിഴക്കന്‍ മേഖലയിലെ ഏകകടത്തും ഇവിടെയാണ്. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവരാണ് കടത്തിനെ ആശ്രയിക്കുന്നത്. നിര്‍മ്മാണത്തിലെ കാലതാമസം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: