കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കിയ സാമൂഹിക പ്രവര്‍ത്തക തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതെന്നും മറ്റ് സാക്ഷിമൊഴികളും രേഖകളും പരിഗണിച്ചിട്ടില്ലെന്നും അവ കൂടി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജനുവരി 27 നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കേസ് പിന്‍വലിക്കാനുള്ള പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി അനുവദിച്ചുകൊണ്ടായിരുന്നു കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: