പേട്ട: ആനയറ കുടവൂരില്‍ സ്വകാര്യഫ്ളാറ്റിലെ ജനാലയില്‍ സംശയാപദമായി കണ്ട സ്റ്റിക്കര്‍ വീട്ടുകാരെ ഭീതിയിലാക്കി. പുതുമന ലൈനിലെ ഫ്ളാറ്റില്‍ മോഹനകുമാരന്‍നായരുടെ വീടിന്റെ ജനാലയിലാണ് സ്റ്റിക്കര്‍ കണ്ടെത്തിയത്. രണ്ടിഞ്ച് വലുപ്പത്തില്‍ ചതുരാകൃതിയില്‍ കറുത്തനിറത്തിലുളള സ്റ്റിക്കറാണ് പതിച്ചിരുന്നത്. സ്റ്റിക്കര്‍ ദുരൂഹതയുളവാക്കുന്നതായി മോഹനകുമാരന്‍ നായര്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിയോടെ മോഹനകുമാരന്‍നായരുടെ മകള്‍ തന്റെ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിലാണ് കറുത്ത സ്റ്റിക്കര്‍ കണ്ടത്. മകളും കുഞ്ഞുമുറങ്ങുന്ന മുറിയുടെ ജനാലയിലാണ് പതിച്ചിരുന്നത്. സംഭവത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസില്‍ വിവരം അറിയിച്ചു. ശംഖുംമുഖം എസി ഷാനിഹാന്റെ നേതൃത്വത്തില്‍ പോലീസും ഫോറന്സിക്വിദഗ്ധരും വിശദ പരിശോധന നടത്തി. സ്റ്റിക്കറിനെ കുറിച്ചുളള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണോയെന്ന കാര്യവും സംശയിക്കുന്നു. രണ്ടുദിവസം മുമ്പ് ഒരു ബംഗാളി വീടിന് മുന്നില്‍ വന്ന് നിന്നിരുന്നതായി മകള്‍ പറഞ്ഞു. കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിലാണ് കണ്ടത്. ഗേറ്റിന് മുന്നില്‍ വീടിനുളളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. വിവരം ചോദിച്ച് മകള്‍ ചെന്നതോടെ ബംഗാളി ഓടിപോവുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇന്നലെ രാവിലെ സാധനങ്ങള്‍ വില്‍ക്കുന്നതിനായി ഒരാള്‍ വന്നിരുന്നതായും പറയുന്നു. വില്‍പ്പനക്കാരനെ മോഹനകുമാരന്‍നായര്‍ കണ്ടെങ്കിലും വിവരം തിരക്കാനോ വാതില്‍ തുറക്കാനോ തയ്യാറായില്ല. അല്‍പ്പനേരം ഇയാള്‍ വീടിന് മുന്നില്‍ നിന്നിരുന്നു. പിന്നീട് ഇയാളെ കണ്ടില്ലെന്നും മോഹനകുമാരന്‍നായര്‍ പറഞ്ഞു. ഒരുമാസം മുമ്പാണ് മോഹനകുമാരന്നായരും കുടുംബവും ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയത്. കൊല്ലം ശങ്കരമംഗലത്ത് താമസക്കാരായ മകളും കുടുംബവും അടുത്തിടെയാണ് ഇവിടെ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: