ന്യൂദല്‍ഹി: കുട്ടിക്കു മേലുള്ള അവകാശം തെളിയിക്കാന്‍ പല ഘടകങ്ങളുണ്ടെന്ന് സുപ്രീംകോടതി. മതം അതിലൊന്നു മാത്രമാണ്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. താനും മകനും മുസ്ലീങ്ങളാണെന്നും അതിനാല്‍ മകന്റെ കുട്ടിയുടെ അവകാശം തനിക്കാണെന്നും ഹിന്ദുവായ, അമ്മയുടെ അമ്മയ്ക്കല്ലെന്നും കാണിച്ച് നല്കിയ ഹര്‍ജി തള്ളുമ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
ഒന്‍പതുകാരന്റെ സംരക്ഷണ അവകാശം കോടതി അമ്മയുടെ അമ്മയ്ക്ക് നല്‍കുകയും ചെയ്തു. കുട്ടിയുടെ അമ്മ മലയാളിയായ ഹിന്ദുവായിരുന്നു. പിതാവ് മഹാരാഷ്ട്ര റായ്ഗഡ് സ്വദേശിയായ മുസ്ലീമും. 2008 മെയ് 11ന് ഇവര്‍ കേരളത്തില്‍ വച്ചാണ് വിവാഹിതരായത്. പിന്നീട് യുവതിയും മതംമാറി മുസ്ലീമായി. ഇവര്‍ ദുബായ്ക്ക് പോയി.2008ലാണ് ഇവര്‍ക്ക് കുട്ടി ജനിച്ചത്. 2013ല്‍ ദുബായിയില്‍ വച്ച് ഇയാള്‍ ഭാര്യയെ കൊന്നു. ഈ കേസില്‍ ഇയാള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയാണ്.
അമ്മ കൊല്ലപ്പെടുകയും അച്ഛന് ജയിലിലാകുകയും ചെയ്തതോടെ കുട്ടി അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) സംരക്ഷണയിലായി. തങ്ങള്‍ മുസ്ലീമാണെന്നും കുട്ടിയെ വിട്ടുനല്‍കണമെന്നും കാട്ടി പിതാവിന്റെ അമ്മ നല്കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. കുട്ടിയെ അമ്മയുടെ അമ്മയ്ക്കൊപ്പം വിട്ടു. ഇതിനെതിരെ നല്കിയ അപ്പീലില്‍ സുപ്രീംകോടതിയും മുംബൈ ഹൈക്കോടതി ഉത്തരവ് ശരിവച്ചു. കുട്ടിയെ അമ്മയുടെ അമ്മൂമ്മയ്ക്ക് ഒപ്പം വിടുകയും ചെയ്തു. കുട്ടിയുടെ ക്ഷേമവും നന്മയുമാണ് പ്രധാനം. കുട്ടി അമ്മയുടെ അമ്മക്കൊപ്പമാണ് താമസം. അതിനാല്‍ അവര്‍ക്കൊപ്പം അയക്കുകയാണ് ശരി, കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: