ന്യൂദല്‍ഹി: കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള ലുക്ക് ഔട്ട് സര്‍ക്കുലര്‍ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കാര്‍ത്തിക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി .
പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ, ഐഎന്‍എക്സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണു കേസ്. കാര്‍ത്തി ചിദംബംരം, ഐഎന്‍എക്സില്‍ നിന്നും കോടികള്‍ കണ്സള്ട്ടേഷന് ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
രാജ്യംവിടുന്നത് തടയണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞവര്‍ഷം ജൂണ്‍ 16നും ജൂലൈ 18നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
എന്നാല്‍ കാര്‍ത്തി നല്കിയ ഹര്‍ജിയില്‍ ആഗസ്റ്റ് 10ന് മദ്രാസ് ഹൈക്കോടതി ലുക്ക് ഔട്ട് നോട്ടീസ് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെ ആഗസ്റ്റ് 14ന് സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ല കേസെന്നും ലുക്ക് ഔട്ട് നോട്ടീസ് സ്റ്റേ ചെയ്യാന്‍ യാതൊരു അധികാരവും ഹൈക്കോടതിക്കില്ലെന്നും സിബിഐ ബോധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: