കൊച്ചി: ഹോങ്കോങ്ങില്‍ നിന്ന് പാഴ്സലായി എത്തിയ ഒരു കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. എറണാകുളം പാലാരിവട്ടം സ്വദേശി വിഷ്ണുവിന്റെ പേരിലാണ് കഴിഞ്ഞദിവസം പാഴ്സല്‍ എത്തിയത്. ഫോറിന് പോസ്റ്റ് ഓഫീസില്‍ കസ്റ്റംസ് അധികൃതരുടെ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് അടങ്ങിയ പാഴ്സല്‍ കണ്ടെത്തിയത്. മേല്‍വിലാസക്കാരനായി അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അറിയിച്ചു.
നിശാപ്പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന ആംഫിറ്റാമിന്‍ എന്ന ഇനത്തില്‍പ്പെട്ട 120 ആംപ്യൂളുകളാണ് പാഴ്സലിലുണ്ടായിരുന്നത്. അരക്കിലോയാണ് തൂക്കം. വിദേശത്ത് ഒരു കിലോയ്ക്ക് രണ്ടുകോടി രൂപ വില വരും. വിദേശത്ത് നിന്ന് വരുന്ന പാഴ്സലുകള്‍ ഇടയ്ക്കിടെ കസ്റ്റംസ് പരിശോധിക്കാറുണ്ട്. കഴിഞ്ഞദിവസം ഫോറിന് പോസ്റ്റ് ഓഫീസില്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ സംശയം തോന്നിയാണ് പാഴ്സല്‍ പരിശോധിച്ചത്.
കൊച്ചി നഗരവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് മയക്കുമരുന്നുകള്‍ കടത്തുന്നത്. വയറ്റില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്‍പ്പെടെ മയക്കുമരുന്നുമായി വിദേശികളെ ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: