തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുന്നതിന് പോലീസ് മേധാവി നിര്‍ദേശം നല്കി. പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന് പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം.അവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. വാരാന്ത്യങ്ങളില്‍ ഇവര്‍ക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കാം. മുതിര്‍ന്ന പൗരന്മാരുടെ യോഗങ്ങള്‍ സംഘടിപ്പിച്ച് പ്രശ്നങ്ങള്‍ മനസ്സിലാക്കി സഹായിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തുന്നതിന് അവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും സ്വീകരിക്കണം. അടിയന്തരഘട്ടങ്ങളില്‍ പോലീസ് സ്റ്റേഷനുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
വേണ്ടത്ര പരിചരണമല്ലാതെ ദരിദ്രസാഹചര്യങ്ങളില്‍ കഴിയുന്നവര്‍, നല്ല ധനസ്ഥിതിയുണ്ടെങ്കിലും സഹായത്തിന് ഉറ്റവര്‍ കൂടെയില്ലാതെ ബഹുനില വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, മക്കളാലും മറ്റും ഉപേക്ഷിക്കപ്പെട്ട് അവശനിലയില്‍ കഴിയുന്നവര്‍, അപകടകരങ്ങളായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങി പലതരത്തില്‍ വൈഷമ്യമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര് സംസ്ഥാനത്തുണ്ട്. ഓരോ പോലീസ് സ്റ്റേഷനും ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയും വേണമെന്നും നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: