തൊടുപുഴ: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ വാഗമണില്‍ സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവലില്‍ തിരക്കേറുന്നു. ഡിസംബര്‍ അവസാനവാരം തുടങ്ങിയ ഫെസ്റ്റിവല്‍ നടക്കുന്ന കോലാഹലമേട് ഡിടിപിസി അഡ്വഞ്ചര്‍ പോയിന്റ് ഇതുവരെ 50,000ല്‍ അധികം ആളുകള്‍ സന്ദര്‍ശിച്ചു. വിദേശികള്‍ ഉള്‍പ്പെടെ മുന്നോറോളം ടൂറിസ്റ്റുകള്‍ പാരാഗ്ലൈഡിങ് നടത്തി. ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകളും ധാരാളമായി എത്തുന്നുണ്ട്.
ഇന്ത്യയില്‍ തന്നെ പാരാഗ്ലൈഡിങിന് വളരെ അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് വാഗമണ്‍. പറക്കാനും ലാന്‍ഡ് ചെയ്യാനും ഒരേ സ്ഥലത്ത് കഴിയും എന്നത് വാഗമണിന്റെ പ്രത്യേകതയാണ്. പ്രത്യേക എമര്‍ജന്‍സി ലാന്‍ഡിങ് കൊക്കയാര്‍ പഞ്ചായത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാരാഗ്ലൈഡിങിനൊപ്പം പതിനാല് അഡ്വഞ്ചര്‍ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. സ്കൈ സൈക്ലിങ്, വാട്ടര്‍ സോര്‍ബ്, വാലി റിവര്‍ ക്രോസിംഗ്, ആര്‍ച്ചറി തുടങ്ങിയ ഇനങ്ങളാണുള്ളത്.
എന്‍ട്രി ടിക്കറ്റെടുക്കുന്ന എല്ലാവരെയും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ ടൂറിസം വികസനത്തിന് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പാരാഗ്ലൈഡിങ് ഫെസ്റ്റ് സഹായകമാകുമെന്ന് ഡിറ്റിപിസി സെക്രട്ടറി ജയന് പി. വിജയന് പറഞ്ഞു. ഫെസ്റ്റ് ഫെബ്രുവരി 18ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: