ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി പമ്പയാറില്‍ നിന്നും ശേഖരിക്കുന്ന വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലെ സൈക്കിള്‍മുക്കില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.
വീയപുരത്ത് 2003 ല്‍ നടത്തിയ പരിശോധനയില്‍ തണ്ണീര്‍മുക്കം ബണ്ട് വഴി ഉപ്പുവെള്ളം കയറുമെന്നും പാടശേഖരങ്ങളില്‍ നിന്നും പുറംതള്ളുന്ന വിഷാംശം നിറഞ്ഞ വെള്ളം ഒഴുക്ക് നിലച്ചാല്‍ കെട്ടി കിടക്കുമെന്നും ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നും പറയുന്നു. ബാക്ടീരിയ അടങ്ങിയ വെള്ളമാണ് ഇവിടെയുള്ളതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിലുമുണ്ട്.
റോഡിന് സമാന്തരമായി ഇട്ടിരിക്കുന്ന പൈപ്പുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരക്കെ ആക്ഷേപവുമുണ്ട്. ഈ പൈപ്പുകള്‍ പൊട്ടുന്നത് വന്‍ അപകടങ്ങളും ഉണ്ടാക്കുന്നു.ഇതുവരെ 300 ഇടങ്ങളില്‍ പൈപ്പുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് കണക്ക്.
പൈപ്പ്ലൈന് പൊട്ടിയാല്‍ ഇതില്‍ കൂടി മാലിന്യങ്ങള്‍ കുടിവെള്ളത്തിലെത്തും. ഈ വെള്ളം കുടിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും. ക്ലോറിനേഷനിലൂടെ വെള്ളത്തിലെ ബാക്ടീരിയയുടെ അളവ് കുറയ്ക്കാമെന്നാണ് ജല അതോറിറ്റിയുടെ സാക്ഷ്യപെടുത്തല്‍. സൈക്കിള്‍മുക്കില്‍ നിന്നും 19.3 കിലോമീറ്റര്‍ ദൂരത്തിലുള്ള കരുമാടിയിലെ ശുദ്ധീകരണശാലയിലേക്കാണ് 1000 മില്ലീ ലിറ്റര്‍ വ്യാസമുള്ള പൈപ്പ് വഴി വെള്ളം എത്തിക്കുന്നത്. സൈക്കിള്‍മുക്കില്‍ 10 മീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്നുമാണ് പദ്ധതിയ്ക്കുള്ള വെള്ളം ശേഖരിക്കുന്നത്.
ആലപ്പുഴ നഗരത്തിനു പുറമെ പുറക്കാട്, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: