കോട്ടയം: വധഭീഷണിയുള്പ്പടെയുള്ള ഒരു സമ്മര്‍ദ്ദത്തിനും തന്നിലെ എഴുത്തുകാരിയെ തല്ലിക്കെടുത്താനാവില്ലെന്ന് പ്രശസ്ത ബംഗ്ലാദേശ് സാഹിത്യകാരി തസ്ലിമ നസ്രീന് പറഞ്ഞു. ഡി.സി. ബുക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാഹിത്യ സംവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളോടെ പ്രതികരിക്കുകയായിരുന്നു അവര്‍.
മനുഷ്യാവകാശധ്വംസനങ്ങളും തീവ്രവാദഭീഷണികളുമില്ലാത്ത സമത്വ സുന്ദരമായ ലോകമെന്ന തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി എഴുത്ത് തുടരും. എല്ലാ മതങ്ങളിലേയും പുരാതന, യാഥാസ്ഥിതിക ചിന്തകള്‍ സ്ത്രീസമൂഹത്തിന് എതിരായിരുന്നു. എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ ഇസ്ലാം ഒഴികെയുള്ള മതങ്ങള്‍ സ്ത്രീകള്‍ക്കെതിരായ നിയന്ത്രണങ്ങളില്‍ കാലാനുസൃതമായ ഇളവുവരുത്തി. ഇസ്ലാമിലെ യാഥാസ്തിതിക ചിന്തകളാകട്ടെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പോവുകയാണുണ്ടായത്.
പുറംലോകവുമായി യാതൊരുബന്ധവുമില്ലാതെ സുഹൃത്തുക്കളുമായി പോലും സംവദിക്കാനാകാതെ വീട്ടുതടങ്കലില്‍ ജീവിക്കേണ്ടി വന്ന സാഹചര്യത്തിലും താന്‍ കവിതകളെഴുതിയിട്ടുണ്ട്. അച്ഛന്റെ അന്ത്യനാളുകളിലും മരണസമയത്തും ഒരുനോക്കുകാണാന്‍ ബംഗ്ളാദേശ് സര്‍ക്കാര്‍ തന്നെ അനുവദിച്ചില്ല. മതത്തിന്റെ വേലിക്കെട്ടുകളില്ലാത്ത സമത്വസുന്ദരമായൊരു ലോകം, അവിടെ സ്ത്രീയും പുരുഷനും സമശീര്‍ഷരായി വസിക്കുന്ന കാലം. അതാണ് താന്‍ കാണുന്ന സ്വപ്നമെന്നും അവര്‍ പറഞ്ഞു. ഡി.സി. ബുക്സ് സിഎംഡി രവി ഡി.സിയും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: