പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് നാളെ അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തെ ധനസ്ഥിതിയെ പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജ്ജ് വിലയിരുത്തുന്നു.
ജിഎസ്ടി വന്നതോടെ ധനമന്ത്രിമാരുടെ ‘കിറ്റി’യില്നിന്ന് ഏതാണ്ട് പകുതിയോളം നികുതി സമാഹരണ മാര്‍ഗങ്ങള്‍ അതിലേക്ക് ചേര്‍ക്കപ്പെട്ടു. അതോടെ ബജറ്റില്‍ നികുതി നിരക്കുകള്‍ കൂട്ടിയും കുറച്ചും ഞാണിന്മേല് കളി നടത്താനുള്ള സാധ്യതയും കുറഞ്ഞു. എന്നാലും പരമപ്രധാനമായ നാലുമേഖലകള്‍ – പെട്രോളിയം, ബിവറേജസ്, ഇലക്ട്രിസിറ്റി, റിയല്‍ എസ്റ്റേറ്റ് – സംസ്ഥാന സര്‍ക്കാരിന്റെ ആവനാഴിയില്‍ തന്നെ. 2013-14 തൊട്ട് നമ്മുടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. വരുമാനവളര്‍ച്ച ഒരുവശത്തു കുറയുമ്പോള്‍ ചെലവുകള്‍ കുതിച്ചുയരുകയാണ്. ആ സാഹചര്യത്തിലാണ്, പരമ്പരാഗത രീതിയില്‍നിന്ന് കുറച്ചുകൂടി സ്വാതന്ത്ര്യം കുറഞ്ഞ പ്രതലത്തില്‍നിന്ന് 2018-19 ലേക്കുള്ള ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ഒരു വികസ്വര സംസ്ഥാന ബജറ്റില്‍ മുന്‍ഗണന അര്‍ഹിക്കുന്ന മേഖലകളാണ് ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ഖരമാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയവ. ഇവയൊക്കെ ഉന്നത നിലവാരത്തില്‍ വികസിപ്പിച്ചുകിട്ടുക ഏതൊരു, നികുതി കൊടുക്കുന്ന പൗരന്റെയും അവകാശമാണ്. എന്നാല്‍ നിത്യനിദാന ചെലവുകള്‍ക്ക് വക കൊള്ളിച്ചുകഴിയുമ്പോള് നീക്കിയിരിപ്പില്ല എന്നതാണ് സ്ഥിരം സ്ഥിതി. അതുകൊണ്ടുതന്നെയാണ്, അസാധാരണമെങ്കിലും ധനമന്ത്രിയുടെ പ്രതിഭയില്‍ ഉദയം കൊണ്ട ‘കിഫ്ബി’ ശ്രദ്ധേയമാവുന്നത്.
ധനപ്രതിസന്ധി അസാധാരണമോ?
ഇന്ന് സംസ്ഥാനത്തു നിലവിലിരിക്കുന്ന ധനപ്രതിസന്ധി അസാധാരണമെന്ന വാദം തെറ്റാണ്. ഇവിടെ 2013-14 മുതല്‍ പ്രതിസന്ധി തുടര്‍ക്കഥയാണ്. അതിനുമുന്പും രൂക്ഷമായ ധനപ്രതിസന്ധിവര്ഷങ്ങള് ഉണ്ടായിട്ടുണ്ട്. 2000-01 മുതല്‍ ഈ പ്രതിഭാസം കൂടിയും കുറഞ്ഞും സംസ്ഥാന ഗവണ്മെന്റിനെ വരിഞ്ഞുമുറുക്കുന്നു. എന്നാല്‍ നയപരമായ തീരുമാനങ്ങളെടുത്തു നടപ്പാക്കി ശാശ്വതപരിഹാരം കാണാന്‍ തുടര്‍ന്നുവന്ന ഒരു ഗവണ്മെന്റും ശ്രമിച്ചിട്ടില്ല. വാഗ്ധോരണി പ്രശ്നപരിഹാരമാവുകയില്ലല്ലോ.
കറന്‍സി റദ്ദാക്കലിന്റെ മാന്ദ്യം മറികടക്കുന്നതിന് മുന്‍പ് ജിഎസ്ടി അശാസ്ത്രീയമായി നടപ്പാക്കിയതുമൂലം സംസ്ഥാനം ധനപ്രതിസന്ധിയിലെത്തിയെന്ന ആക്ഷേപമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നിരത്തുന്നത്. അത് പൊള്ളയാണ്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് ജിഎസ്ടി മൂലമുണ്ടാകുന്ന നികുതിവരുമാന നഷ്ടം പൂര്‍ണമായും കേന്ദ്രം നികത്തിത്തരികയാണ്. നഷ്ടം കണക്കാക്കുന്നത് നികച്ചും ശാസ്ത്രീയമായിട്ടാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ നികുതി വരുമാനത്തിന്റെ ശരാശരിയില്‍ നിന്ന് എത്ര കുറയുന്നുവോ അത്രയുമാണ് നികത്തിത്തരുന്നത്. അപ്പോള്‍ പിന്നെ ജിഎസ്ടിയെ എങ്ങനെ പ്രതിസ്ഥാനത്തുനിര്‍ത്തും. നികുതി അനുദിനം വരുന്ന സ്ഥാനത്ത് കോമ്പന്‍സേഷന്‍ രണ്ടുമാസം കൂടുമ്പോഴാണ് കിട്ടുകയെന്ന സമയവ്യത്യാസം മാത്രമേയുള്ളൂ.
അതേസമയം കുടിശിക ഇനത്തില്‍ ഗവണ്മെന്റ് 2017-18 ല്‍ പിരിച്ചെടുക്കാനുണ്ടായിരുന്നത് 8665.83 കോടി രൂപയാണ്. അതില്‍ നിയമപ്രശ്നങ്ങളും തടസ്സവാദങ്ങളുമില്ലാത്ത 2879.48 കോടിയുണ്ട്. അതെങ്കിലും പിരിച്ചെടുക്കാനുള്ള ആര്‍ജ്ജവം കാട്ടിയിട്ടുണ്ടോ? അതുപോലെ തന്നെ 14-ാം ധനകാര്യ കമ്മീഷന് കേരളത്തെ ധനപ്രതിസന്ധിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി പ്രത്യേക ഗ്രാന്റായി 9519 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഗഡു 1529 കോടി ലഭിക്കേണ്ട വര്‍ഷമായിരുന്നു 2017-18. ഈ വര്‍ഷത്തെ കടമെടുപ്പിനുള്ള തുക 20525 കോടിയാണ്. ഈ സാധ്യതകളൊക്കെ വിരല്‍ചൂണ്ടുന്നത് അസാധാരണ ധനപ്രതിസന്ധിക്ക് കാരണമില്ലെന്നുതന്നെയാണ്.
മുകളില്‍ പറഞ്ഞ വരുമാന സാധ്യതകള്‍ നിലനില്‍ക്കെ ദ്രുതഗതിയില്‍ വളരുന്ന ചെലവുകള്‍ ആശങ്ക ജനിപ്പിക്കുന്നു. ശമ്പളം, പെന്ഷന്, പലിശ ഇവ മൂന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ചെലവുകളാണ്. 2015-16 ല്‍ ശമ്പളം, പെന്ഷന് എന്നിവയ്ക്കായി ചെലവഴിച്ചത് യഥാക്രമം 23,524.85 കോടി, 13062.86 കോടി എന്നിങ്ങനെ ആയിരുന്നെങ്കില്‍, 2016 ആരംഭത്തിലെ ശമ്പള/പെന്ഷന് പരിഷ്കരണത്തെ തുടര്‍ന്ന് ഈ ചെലവുകള്‍ 2017-18 ബജറ്റ് തിട്ടപ്പെടുത്തിയത് 31,909.91 കോടി, 18,174 കോടി എന്നിങ്ങനെയാണ്. അതായത് കേരളം ഉദയം ചെയ്തകാലം മുതല്‍ 2016 വരെ എത്തുമ്പോള്‍ ശമ്പളത്തിനുവേണ്ടിയിരുന്നത് 23524.85 കോടിയായിരുന്നെങ്കില്‍ 2017-18 ല്‍ അത് 8385 കോടിയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇതുകാണുമ്പോള്‍ സംശയം തോന്നുക ഗവണ്മെന്റ് ജീവനക്കാര്ക്കുവേണ്ടിയാണോ ജനങ്ങള്‍ക്കുവേണ്ടിയാണോ എന്നാണ്. ശമ്പളം/പെന്ഷന് പരിഷ്കരണത്തിലും കടമെടുപ്പിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പോലും നിന്നുപോകുന്ന അവസ്ഥയുണ്ടായേക്കാം.
ധന/റവന്യൂ കമ്മികള്‍ കുറയ്ക്കുന്നതില്‍ ജാഗ്രത
ഈ ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന നീക്കമാണ് ധനകമ്മിറ്റിയും റവന്യൂകമ്മിയും കുറച്ചുകൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തിന്റെ ക്രെഡിറ്റ് റേറ്റിങ് എ+ ആക്കി നിലനിര്‍ത്തിയാല്‍ മാത്രമേ ധനമന്ത്രിയുടെ പ്രതിഭാപുത്രനായ കിഫ്ബിയുടെ കടപ്പത്രങ്ങള്‍ ചൂടപ്പംപോലെ സ്വീകരിക്കപ്പെടൂ. അതുമൂലമാണ് അദ്ദേഹം ധനഏകീകരണത്തിന്റെ പാത പിന്തുടരുന്നത്. പൊതുവെ ഇടതുപക്ഷം ഫിസ്കല്‍ കണ്സോളിഡേഷനെതിരാണ്.
എങ്ങനെ വരുമാനം സമാഹരിക്കാം എന്ന സമസ്യയ്ക്ക് ധനമന്ത്രി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്ന മേഖലയാണ് നികുതിയിതരവരുമാനമേഖല. ഏതാണ്ട് നൂറോളം വഴികളില്‍ ഈ സാധ്യത കിടക്കുകയാണ്. അതില്‍തന്നെ 36 മേഖലകള്‍ വളരെ പ്രധാനമാണ്. ഗവണ്മെന്റ് നല്കുന്ന എല്ലാവിധ സേവനങ്ങള്‍ക്കും ഇപ്പോള്‍ ഈടാക്കുന്ന ഫീസ് തുച്ഛമാണ്. വികസിത രാജ്യങ്ങള്‍ നല്ല സേവനംകൊടുത്ത് നല്ല ഫീസ് വാങ്ങുമ്പോള്‍ ഇവിടെ സേവനത്തിന്റെ നിലവാരം മെച്ചപ്പെടാത്തത് വേണ്ടത്ര ഫീസ് വാങ്ങാത്തതിനാലാണ്. വിദ്യാഭ്യാസ മേഖലയില്‍ മെഡിക്കല്‍/എന്‍ജിനീയറിങ് തൊട്ട് എല്ലാമേഖലകളിലും സ്വാശ്രയമേഖല ഈടാക്കുന്നതിന്റെ ഒമ്പതുശതമാനം മാത്രമാണ്. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് 20 ശതമാനം വാങ്ങരുതോ? മെഡിക്കല്‍ പരിശോധനകള്‍ക്ക് സ്വകാര്യമേഖല വാങ്ങുന്നതിന്റെ 10% മുതല്‍ 35% വരെയാണ് മെഡിക്കല്‍ കോളേജ്/സര്‍ക്കാര്‍ ആശുപത്രികള്‍, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലൊക്കെ ഈടാക്കുന്നത്. അത് 10 ശതമാനമെങ്കിലും എല്ലാ ടെസ്റ്റുകള്‍ക്കും വര്‍ധിപ്പിക്കാവുന്നതാണ്. മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് വകുപ്പ് ഇവയൊക്കെ ഇടാക്കുന്ന പിഴകള്‍ വര്‍ധിപ്പിച്ചാല്‍ അപകടങ്ങളും കുറ്റകൃത്യങ്ങളും കുറയും. സ്റ്റാമ്പു ഡ്യൂട്ടി വര്‍ധിപ്പിക്കാം. വെണ്ടര്‍മാരുടെ തൊഴില്‍ ഓണ്ലൈനിലുമാക്കാം. അതോടെ റിയല്‍ എസ്റ്റേറ്റുമേഖല ഒരു പരിധിവരെ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. ധനമന്ത്രിക്ക് ഇച്ഛാശക്തിയുണ്ടോ, ലക്ഷ്മി ദേവി താങ്കളുടെ കൂടെ വരും.
മിഷന്മോഡ്
ഏതുലക്ഷ്യവും മിഷന് മോഡില്‍ ആയാല്‍ വേഗം കൈവരിക്കാം. അതുകൊണ്ട് ആരോഗ്യം, ഭവനനിര്‍മ്മാണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം, ഖരമാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുമെന്ന സൂചനയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം നല്‍കുന്നത്. കേന്ദ്രത്തിന്റെ ദേശീയ ആരോഗ്യനയം 2017 ല്‍ നിഷ്കര്‍ഷിക്കുന്നത് 2020 ആവുമ്പേഴേക്ക് സംസ്ഥാനങ്ങള്‍ ആഭ്യന്തര വരുമാനത്തിന്റെ എട്ട് ശതമാനം ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കണം എന്നാണ്. ആരോഗ്യരംഗം നേരിടുന്നത് കടുത്ത ഭീഷണിയാണ്. പണ്ടില്ലാത്ത രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു, ആരോഗ്യ സംരക്ഷണച്ചെലവ് അനുദിനം ഇരച്ചുകയറുന്നു, സൂപ്പര്‍ സ്പെഷ്യാലിറ്റി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അപ്രാപ്യമാണ് എന്നതൊക്കെയാണ്. കാരുണ്യലോട്ടറി പദ്ധതി ഗുരുതര രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അത്താണിയായിരുന്നു. ഇപ്പോള്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുകയാണ്. അതുകൊണ്ട് മെഡിക്കല്‍ കോളേജുകള്‍, ജില്ലാ/താലൂക്ക് ആശുപത്രികള്‍ വലിയതോതില്‍ ശക്തീകരിക്കപ്പെടേണ്ടതുണ്ട്, അത് സ്വകാര്യ പങ്കാളിത്തത്തോടെ ആകരുതുതാനും. ഈ മേഖലയില്‍ നല്ല വകയിരുത്തലുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
വിദ്യാഭ്യാസം
അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരിക്കുന്ന മേഖലയാണിത്. കാലാകാലങ്ങളില്‍ എണ്ണത്തില്‍ പെരുപ്പം, ശമ്പളബില്‍ ദുര്വ്വഹമാകുന്നു. എന്നാല്‍ ഗുണത്തില്‍ താഴോട്ടുതന്നെ. എന്‍ജിനീയറിങ് വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ പൊളിച്ചെഴുത്തിന് ശ്രമിച്ച വൈസ്ചാന്‍സലര്‍ മനംമടുത്ത് സ്ഥാനം ഒഴിഞ്ഞുപോയി. ഇത് ഈ മേഖലയെ വിഴുങ്ങാന്‍ പരുവത്തില്‍ വളര്‍ന്ന രാഷ്ട്രീയ/സാംസ്കാരികവ്യാളിയുടെ കരുത്താണ് കാണിക്കുന്നത്. നിലവിലിരിക്കുന്ന സ്ഥാപനങ്ങളെ വരാനിരിക്കുന്ന സാങ്കേതികവിദ്യാ വിപ്ലവത്തിന് സജ്ജമാക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തു തൊഴില്‍ സാധ്യതകള്‍ വളരുന്നില്ല. പുറത്തുപോയി ജീവനോപാധി കണ്ടെത്താനുള്ള അവസരമെങ്കിലും അവര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടിയിരിക്കുന്നു. ഒരു സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയും കേരളത്തിന് അനിവാര്യമാണ്. ചിന്തിക്കാനുള്ള കഴിവ് ധനമന്ത്രിക്കും വിദ്യാഭ്യാസമമന്ത്രിക്കുമുണ്ട്. അതുകൊണ്ട് ശുഭം.
അടിസ്ഥാന സൗകര്യം
ഖരമാലിന്യ പ്രശ്നപരിഹാരം അടിസ്ഥാന സൗകര്യത്തില്പ്പെടുത്തി കാണേണ്ടതാണ്. ഒരു രാജ്യത്തും ഉറവിടത്തില്‍ മാലിന്യസംസ്കരണം വിജയിക്കുന്നില്ല. അജൈവ മാലിന്യങ്ങളുടെ കാര്യം പറയാനുമില്ല. ഗതാഗതമേഖല നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ ജല, റോഡ്, റെയില്‍, ആകാശ ഗതാഗതത്തിന് ഊന്നലുണ്ടാവും. പ്രത്യേകിച്ച് ആഭ്യത്തെ മൂന്നിനും. അടിസ്ഥാന സൗകര്യവികസനം ടൂറിസം വികസനത്തിന്റെയും നട്ടെല്ലാണ്. കിഫ്ബിക്ക് ശുഭാംശസകള്‍ നേരേണ്ടത് ഇവിടെ ആത്യാവശ്യമായിത്തീരുന്നു.
വ്യവസായം
കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് മൂല്യവര്‍ധന മേഖലയ്ക്ക് ഏറ്റവും അനുയോജ്യമാണ് കേരളം. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നിടം വരെയേ എത്തിയിട്ടുള്ളൂ. വ്യവസായ ഇടനാഴി ലക്ഷ്യം കാണുന്നതോടെ വ്യവസായം, കയറ്റിറക്കുമതികള്‍, കാര്‍ഷിക വിപണനം എന്നിവയുടെ ലോജിസ്റ്റിക് ചെലവ് വളരെ കുറയും. അത് ഈസ് ഓഫ് ഡൂയിങ് മെച്ചപ്പെടുത്തും. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, തുടര്‍ന്ന് താനെ വളരും. എന്നാല്‍ കൂടുതല്‍ വ്യവസായ ഇടനാഴികള്‍ വരേണ്ടിയിരിക്കുന്നു. കൊച്ചി-ഇടുക്കി, കൊച്ചി-കാസര്‍കോഡ്, കൊച്ചി-പാറശാല എന്നിത്രയും. തോട്ടം, സുഗന്ധവ്യഞ്ജനമേഖലകള് ഇന്നനുഭവിക്കുന്ന മാന്ദ്യത്തിന് ഒരു വലിയ അളവുവരെ അവയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്ധനവുവരുത്തുന്ന വ്യവസായങ്ങള്‍ വരുന്നതോടെ പരിഹാരമാകും. കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയായിക്കണ്ട് കിഫ്ബി വഴി കൂടുതല്‍ വ്യവസായ ഇടനാഴികള്‍ വരട്ടെ.
കാര്‍ഷികമേഖല
കാര്‍ഷിക മേഖലയെ മിഷന് മോഡില്‍ കണ്ടാല്‍ മാത്രം പോരാ. പ്രതീക്ഷിച്ചത്ര നേട്ടം ഇടതുഗവണ്മെന്റ് വരുന്നതിനുശേഷവും കൃഷിക്കുലഭിച്ചില്ല. റബ്ബര്‍വില 118-123 രൂപയില്‍ നില്ക്കുന്നു. ഇറക്കുമതിമൂലം കുരുമുളകിന്റെ വിലയും കുത്തന്നെ ഇടിഞ്ഞു. തരിശുഭൂമി മുഴുവന്‍ കൃഷിയിലേക്ക് വീണ്ടെടുക്കുമെന്നത് വീണ്വാക്കായി. കുടുംബശ്രീയുടെ തലയില്‍ എല്ലാ ചുമതലകളും വച്ചുകെട്ടാന്‍ തുടങ്ങിയതോടെ പാട്ടകൃഷി കുറഞ്ഞുവരികയാണ്. തരിശിട്ടിരിക്കുന്ന ഭൂമിയുടെ കൃഷി അവകാശം (ഉടമസ്ഥാവകാശമല്ല) അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആക്കിക്കൊണ്ട് പാട്ടത്തിന് കൊടുക്കുക. കിട്ടാവുന്ന എല്ലാ സബ്സിഡികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പാട്ടകൃഷിക്കാര്‍ക്ക് ലഭ്യമാക്കുക. പാട്ടം യഥാര്‍ത്ഥ ഉടമയ്ക്കുതന്നെ ലഭ്യമാക്കണം. ഇങ്ങനെ ചെയ്താല്‍ പാട്ടകൃഷിക്കാര്‍ക്ക് ഉത്തേജനമാവും.
തോട്ടം മേഖലയില്‍ വേണ്ടിവന്നാല്‍ നിയമനിര്‍മാണം നടത്തിക്കൊണ്ടുതന്നെ വിളവൈവിധ്യവല്‍ക്കരണം, ഇടക്കൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം. റബ്ബര്‍ തോട്ടങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിച്ചാല്‍ ഒറ്റയടിക്ക് ഇടകൃഷിയും വെള്ളക്കൊയ്ത്തും സാധ്യമാവും. തെങ്ങിനോടുചേര്ന്നുപോകുന്നതാണ് മറ്റെല്ലാ കൃഷികളും. കാപ്പിയും കുരുമുളകും ഒന്നിച്ചുപോകുന്നവയാണ്. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ ബയോടെക്നോളജിയുടെ സഹായത്തോടെ പരിസ്ഥിതി സൗഹൃദമായി തോട്ടം മേഖലയെ സംരക്ഷിക്കുന്നതിന് ഈ ബജറ്റില്‍ നീക്കിയിരിപ്പുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ടൂറിസം വികസനത്തിന് ബജറ്റില്‍ ഊന്നലുണ്ടാവും. ടൂറിസം എന്നുപറഞ്ഞാല്‍ റിസോര്‍ട്ടുകള്‍ എന്ന കാഴ്ചപ്പാടുമാറണം. സൈറ്റ് സീയിംഗ്, ട്രെക്കിംഗ് എന്നിവയെ പ്രോത്സാഹിപ്പിച്ച് പരിസ്ഥിതിലോല മേഖലകളെ റിസോര്‍ട്ട് മാഫിയകളില്‍ നിന്ന് രക്ഷിക്കണം. അതിന് ഓരോ കേന്ദ്രവുമായുള്ള കണക്ടിവിറ്റി വലിയ അളവില്‍ മെച്ചപ്പെടുത്തണം. ടൂറിസ്റ്റുകള്‍ക്ക് മറ്റുസംസ്ഥാനങ്ങളും അയല്‍രാജ്യങ്ങളുമായി ഒത്തുപോകുന്ന നിരക്കില്‍ ടൂര്‍ ചെയ്തുപോകത്തക്കരീതിയില് ചെലവുകള്‍ താഴണം. വയനാടിന്റെ അനന്തസാധ്യതകള്‍ ഇപ്പോഴും കര്‍ണ്ണാടകം അറിയുന്നത്ര കേരളഗവണ്മെന്റ് അറിയുന്നില്ലെന്നു തോന്നുന്നു.
ചുരുക്കത്തില്‍
ശാസ്ത്രത്തെ കര്ഷകരിലെത്തിക്കാനുതകുന്ന കാര്‍ഷികനയവും, കിഫ്ബിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് വ്യവസായം, അടിസ്ഥാന സൗകര്യവികസനം, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയില്‍ കുതിപ്പുരേഖപ്പെടുത്തുന്ന ഒരു ബജറ്റാവും ഇത്തവണ. സപ്ലിമെന്ററി ബജറ്റുകള്‍ക്ക് കൂച്ചുവിലങ്ങിടാനായാല് സര്‍ക്കാരിന്റെ ധൂര്‍ത്ത് വലിയ അളവുവരെ കുറയ്ക്കാം. ഓര്‍മ്മിക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍ പത്തുവര്‍ഷത്തിലൊരിക്കലാണ് ശമ്പളപരിഷ്കരണം എന്ന കാരണത്താല്‍ കേന്ദ്രത്തിന് കീഴില്‍ ജോലി കിട്ടിയാല്‍ ആരും വേണ്ടെന്നുവയ്ക്കുന്നില്ല. കേന്ദ്രമന്ത്രിമാര്‍ ഇന്നും അംബാസഡര്‍ കാറുകളാണ് ഉപയോഗിക്കുന്നത്. അവര്‍ക്ക് 16 പേരില്‍ കൂടുതല്‍ പേഴ്സണല്‍ സ്റ്റാഫില്ല. മന്ത്രിമാര്‍ക്ക് മേശതുടയ്ക്കാനും കാലുതിരുമ്മാനും സര്‍ക്കാര്‍ ചെലവില്‍ പേഴ്സണല്‍ സ്റ്റാഫ് ആവശ്യമില്ല. സര്‍ക്കാര്‍ ചെലവെന്നുവച്ചാല് ജനങ്ങളുടെ ചെലവാണ്. യുപിഎസ്സിക്ക് 11 അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ എന്തിനാണ് കെപിഎസ്സിക്ക് 22 അംഗങ്ങള്‍. സാധാരണക്കാരന് ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം. അധികാരക്കസേരയിലിരിക്കുന്നവര്ക്ക് ഭ്രാന്തുപിടിച്ചാല്‍ എന്തുചെയ്യും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: