നാല്പ്പത്തിനാല് നദികളുള്ള കേരളത്തില്‍ നമുക്ക് എന്നെങ്കിലും നദികള്‍, ജലാശയങ്ങള്‍ ഭവ്യമായ ഒന്നായിരുന്നിട്ടുണ്ടോ? നാം ഒന്നറിയണം. അറിഞ്ഞേ പറ്റൂ. ഇന്ന് ഭാരതത്തില്‍, ഏറ്റവും മോശം കുടിവെള്ളം ഉപയോഗിക്കുന്നത് കേരളീയരാണ്. അതിന്റെ ദേശീയ റാങ്കിങ് നാം കണ്ടത് 2012-13 ലെ ബജറ്റ് രേഖകളിലാണ്. പൊതു ജലവിതരണ സംവിധാനത്തില്‍ക്കൂടി വരുന്നതിന്റെ ഗുണനിലവാരസൂചിക മാത്രമാണത്. സ്വകാര്യകിണറുകള്‍ ആ കണക്കെടുപ്പില്‍ പരിഗണിച്ചിട്ടില്ല. അതുംകൂടി നോക്കിയാല്‍ നാം ഈ ലോകോത്തര ‘കേരള മോഡലി’നെ ഓര്‍ത്തു വിയര്‍ക്കും. 33.5 ശതമാനം പേര്‍ക്ക് മാത്രമാണ് അന്ന് നമ്മുടെ നാട്ടില്‍ ശുദ്ധജലം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടിയിരുന്നത്. അതായത് കഷ്ടി മൂന്നിലൊന്നു ജനതയ്ക്ക്. ദേശീയ ശരാശരി 86.5 ശതമാനമാണ്. 90.3 ശതമാനം പേര്‍ക്ക് നല്ല ജീവജലം എത്തിച്ച്, നമുക്ക് തര്‍ക്കമുള്ള മോദിജിയുടെ ഗുജറാത്ത് പത്താം സ്ഥാനത്ത് വന്നുനില്‍ക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തിനുശേഷം നാം വീണ്ടും താഴേക്കുപോയി എന്നാണ് സമാന്തരപഠനങ്ങള് പറയുന്നത്.
ഏകദേശം അക്കാലം തന്നെ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സയന്‍സിലെ ‘സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ്’ നടത്തിയ ‘ഇവാലുവേഷന്‍ ഓഫ് ദ ക്വാളിറ്റി ഓഫ് ഡ്രിങ്കിങ് വാട്ടര്‍ ഇന്‍ കേരള സ്റ്റേറ്റ്’ എന്ന പഠനവും ഇതു ശരിവച്ചതാണ്. കേരളത്തിലെ ഒരു മാധ്യമത്തിന്റെ സഹായത്തോടെ നടത്തിയ ആ പഠനം ഏഷ്യന്‍ ജേണല്‍ ഓഫ് വാട്ടര്‍, എന്‍വയോണ്‍മെന്റ് ആന്റ് പൊല്യൂഷന്‍ എന്ന പേരുകേട്ട ജേര്‍ണലില്‍ പ്രസിദ്ധീകരിക്കയും ചെയ്തിരുന്നു.
പതിനാലു ജില്ലകളിലെയും കേരള വാട്ടര്‍ അതോറിറ്റി വക പൈപ്പുകളില്‍നിന്ന് നിയമേന ശേഖരിച്ച 84 സാമ്പിളുകളില്‍ നടത്തിയ ആ ഗവേഷണം അന്തര്‍ദ്ദേശീയമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്‍പ്രകാരം നമ്മുടെ നദികളും മറ്റു ജലാശയങ്ങളും അതിനുമപ്പുറം ഭൂഗര്ഭജലമാകെത്തന്നെയും മലിനപൂരിതമാണ്. ഇന്ത്യന്‍ ജല ഗുണനിലവാരവ്യവസ്ഥയനുസരിച്ച് അങ്ങേയറ്റം മോശം ജലം. മനുഷ്യമലം തന്നെ മുഖ്യശത്രു. കോളിഫോംസ് ബാക്ടീരിയവൃന്ദത്തിലെ ഇ കോളിക്കൂട്ടമാണ് നമ്മുടെ നദികളിലൂടെ ഇന്ന് അവിരളം പ്രവഹിക്കുന്നത്. കിണര്‍ ജലത്തില്‍ ആകെയും അതാണെന്ന് അതിനും കുറെ മുമ്പ് തൊണ്ണൂറ്റിയൊന്നില്‍ വാട്ടര്‍ അതോറിറ്റിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മറ്റു മൂലകങ്ങളും അപകടകരമാംവിധം അമിത അളവില്‍ ചേരുവയായി ഉണ്ടെന്ന് ഈ പുതിയ പഠനം കണ്ടെത്തി.
അമര്‍ത്യാസെന്നും സിഡിഎസ്സിന്റെ മറ്റ് വിധേയന്മാരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു പെരുപ്പിച്ചുനിര്‍ത്തിയിരുന്ന മഹത്തായ ‘കേരള മോഡലിന്’ കനത്ത പ്രഹരമായി അത്. സ്വന്തമായി, സ്വതന്ത്രമായി ഉപയോഗിക്കാന്‍ നല്ല കുടിവെള്ളം പോലും അവനവന്റെ ജനതയ്ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത ഭരണകൂട അശ്രദ്ധ നിലനില്‍ക്കുന്ന ഇടം എങ്ങനെ മഹിതസ്വര്ഗമാകുമെന്ന് പലരും സന്ദേഹിച്ചു. ആര്‍ട്ടിക്കിള്‍ 21 അനുവദിക്കുന്ന അന്തസ്സായും സ്വതന്ത്രമായും ജീവിക്കാനുള്ള അവകാശത്തെ ഭാരതീയതക്കെതിരെ എന്തും പറയാനുള്ള ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കപടപരിപ്രേക്ഷ്യത്തില് വ്യാഖ്യാനിക്കാന്‍ വളരെ ജാഗ്രത കാട്ടാറുള്ള കപടമതേതര ഭരണകൂടങ്ങള്‍, സുപ്രീം കോടതി കഴിഞ്ഞ ദശാബ്ദങ്ങളില്‍ അതിനെ വ്യാഖ്യാനിച്ചു നടത്തിയ ഉദാത്തമായ ചില വിധികള്‍ കണ്ടിട്ടുണ്ടാവില്ല. നര്‍മ്മദ ബച്ചാവോ ആന്തോളനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലെ (2000) വിധി ഉദാഹരണം.
ആ സുപ്രധാന വിധിയില്‍, ”ജലം മനുഷ്യന്റെ നിലനിലനില്‍പ്പിന്റെ ആധാരമാണ്. അതുകൊണ്ടുതന്നെ ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാനുള്ള അര്‍ഹത, പൗരന് എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 21 അനുവദിക്കുന്ന, സ്വതന്ത്രമായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശത്തില്‍ അന്തര്‍നിഹിതവുമാണ്. ആരോഗ്യകരമായ ചുറ്റുപാടും, അതിലൂന്നി ക്രമപ്രവൃധമായി വളരാനുള്ള അവകാശവും പൗരന്റെ മൗലികാവകാശങ്ങളില്പ്പെടുന്നതാണ്” എന്ന് അടിവരയിട്ടു പറഞ്ഞിരിക്കുന്നു. അതുപോലെ പല വിധികളിലും മനുഷ്യന് നല്ല കുടിവെള്ളം നിഷേധിക്കുന്നത്, നല്ല ജിവിതപരിസരം ലഭ്യമാക്കാത്തത്, അതിലൂടെ അവന്റെ ആരോഗ്യം നഷ്ടമാക്കുന്നത് പൗരാവകാശധ്വംസനംതന്നെയെന്ന് പറഞ്ഞിട്ടുണ്ട്.
എങ്കിലും നമ്മുടെ കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് ബന്ധുക്കള്‍ ഇതൊന്നും കാണുകയില്ല. ജലജന്യ പകര്‍ച്ചവ്യാധികളുടെ ഇന്ത്യന്‍ തലസ്ഥാനമായ കേരളം, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ന് ഒരു ആതുരാലയമാണ്. ആയുര്‍ദൈര്‍ഘ്യം കൂടിയതും ശിശു-ബാല മരണനിരക്ക് കുറഞ്ഞതിനെക്കുറിച്ചും, വിദേശ മലയാളിയുടെ പണംകൊണ്ടുണ്ടായ പ്രതിശീര്‍ഷവരുമാനത്തിന്റെ ആഗോളനിലവാരത്തെക്കുറിച്ചും, ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സ് പോലുള്ള പോപ്പുലിസ്റ്റ് സാമൂഹ്യ ഇന്ഡെക്സുകളെപ്പറ്റിയും മാത്രം അവര്‍ നമ്മോടു പൊങ്ങച്ചം പറഞ്ഞുകൊണ്ടേയിരിക്കും. പ്രമേഹം, ഹൃദ്രോഹം തുടങ്ങിയ പലതിന്റെയും മുഖ്യഹേതു മോശം കുടിവെള്ളമാണ്. എന്നിട്ട് അവര്‍ കുടംകമഴ്ത്തി വച്ച് വെള്ളമൊഴിച്ചുകൊണ്ടേയിരിക്കും. അവരാല്‍ നയിക്കപ്പെട്ട്, പെട്ടുപോയ സ്വയം അശ്രദ്ധരായ നമ്മളും. ഒന്ന് ചെയ്യാം. വേണമെങ്കില്‍ ഈ ദിനം നമുക്ക് ഇങ്ങനെ ഒന്ന് പ്രാര്‍ത്ഥിക്കാം, പ്രായശ്ചിത്തം കണക്കെ.
ഇദം ആപഃ പ്രവഹത യത്കിംച ദുരിതം മയി
യദ്വാഹമഭിദുദ്രോഹ യദ്വാ ശേപ ഉതാനൃതം
എന്നിലുള്ള എല്ലാ ജടിലതകളെയും അശ്രദ്ധകളെയും കഴുകിക്കളയുക. എന്റെ ഉള്ളില്‍ എരിഞ്ഞാളുന്ന നൃശംസതകളെ, ഹേ വന്ദ്യജലം, കഴുകിവെടിപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: