കണ്ണൂര്‍: കണ്ണവത്ത് ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാം പ്രസാദിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലീസ് ഗൗരവത്തോടെയല്ല അന്വേഷിക്കുന്നത്. കൊലപാതകം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ചോദ്യം ചെയ്യാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഏതെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന് ശ്യാം പ്രസാദിന്റെ വീട് സന്ദര്‍ശിക്കുകയോ വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല. കൊലപാതകികള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായി വ്യക്തമായിട്ടും ദൃക്സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍പോലും തയ്യാറായിട്ടില്ല.
കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വ്യാപകമായി പണവും ആയുധവും സംഭരിച്ചാണ് കൊലപാതകം നടത്തിയത്. വര്‍ഗീയ കലാപമുണ്ടാക്കാനായിരുന്നു കൊലപാതകം. മുറിവുകള്‍ പരിശോധിച്ചാല്‍ നേരത്തെ നടന്ന ചില കൊലപാതകങ്ങളുമായി ഇതിന് സാമ്യമുണ്ടെന്ന് വ്യക്തമാകും. വിദഗ്ധ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കൊലപാതകം നടത്താന്‍ സാധിക്കുകയുള്ളു.
കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് പോകാനായിരുന്നു അക്രമിസംഘത്തിന്റെ തീരുമാനം. നേരത്തെ ഹിന്ദുഐക്യവേദി നേതാവ് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയവരും സമാനരീതിയിലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൊലപാതകങ്ങളിലെ അന്യസംസ്ഥാന ബന്ധങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: