തൃശൂര്‍: കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 350 കി.മീ. വേഗമുള്ള ‘ഹൈ സ്പീഡ് ട്രെയിന്‍’ ആരംഭിക്കണമെന്ന് ‘മെട്രോമാന്’ ഡോ.ഇ.ശ്രീധരന്. 10 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ‘ഹൈ സ്പീഡ് ട്രെയിന്‍’ ആരംഭിച്ചാലെ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ഇത് നടപ്പാക്കിയാല്‍ തിരുവനന്തപുരത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ തൃശൂരിലും രണ്ടര മണിക്കൂറിനകം കണ്ണൂരിലുമെത്താം. ശ്രീധരന് ചൂണ്ടിക്കാട്ടി.
തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ 2016-ലെ ‘കൊസൈന്‍’ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കേരളത്തില്‍ അപകട മരണങ്ങളും കൂടുകയാണ്. സംസ്ഥാനത്ത് 5000-ഓളം പേര് പ്രതിവര്‍ഷം റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകട മരണങ്ങളുണ്ടാകുന്നത് കേരളത്തിലാണ്. റോഡ് വീതികൂട്ടി ഗതാഗതം സുഗമമാക്കല്‍ കേരളത്തില്‍ ഇനി എളുപ്പമല്ല. പദ്ധതി ചെലവ് കൂടുതലാണെങ്കിലും ‘ഹൈ സ്പീഡ് ട്രെയിന്‍’ ആരംഭിക്കണമെന്നാണ് തന്റെ അഭിപ്രായം. സംസ്ഥാന സര്‍ക്കാരിന് ദല്‍ഹി മെട്രോ ഇതിനായി പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള റെയില്‍പാതയില്‍ നിന്ന് മാറിയാണ് ഇതിനുള്ള ട്രാക്ക് നിര്‍മ്മിക്കുക. ഇതിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
രാജ്യത്ത് ഇപ്പോള്‍ 13 മെട്രോകളുണ്ട്. ഏറ്റവും വേഗമുള്ളത് കൊച്ചിയിലേതാണ്. ഡോ.ഇ.ശ്രീധരന് ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉപഹാരം നല്കി. മാര്‍ ഔഗേന്‍ കുര്യാക്കോസ് എപ്പിസ്കോപ്പ, പ്രശസ്തി പത്രവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡേവിഡ് കെ.ജോണ്‍, 10,000 രൂപയുടെ കാഷ് പ്രൈസും നല്കി. സെന്‍ട്രല്‍ കമ്മിറ്റി ബോര്‍ഡ് ചെയര്മാന് എം.എ.തോമസ് പൊന്നാടയണിയിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.അബി പോള്‍, പ്രധാനാധ്യാപിക റെമി ചുങ്കത്ത്, പി.ടി.എ. പ്രസിഡന്റ് ഡേവിസ് കൊള്ളന്നൂര്‍, വൈസ് പ്രസിഡന്റ് ജോയ്സണ്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: