ന്യൂദല്‍ഹി: പ്രഥമ ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസിന്റെ ആദ്യ ദിനം കേരളത്തിന് ഒന്നുവീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ സി. ചാന്ദ്നിയാണ് കേരളത്തിനായി സ്വര്‍ണ്ണം നേടിയത്. 4:50.81 സെക്കന്‍ഡിലാണ് ചാന്ദ്നി ഫിനിഷ് ലൈന്‍ കടന്നത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ എറണാകുളം മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ സാന്ദ്ര ബാബു 12.27 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ 14..44 മീറ്റര്‍ ചാടി കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ ആകാശ് എം. വര്‍ഗ്ഗീസ് വെങ്കലവും സ്വന്തമാക്കി.
ആദ്യ ദിനം ആറ് ഫൈനലുകളാണ് നടന്നത്. രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും ഒരു വെങ്കലവും നേടിയ തമിഴ്നാടാണ് ഒന്നാമത്. കേരളം രണ്ടാമത്. മൂന്നാമതുള്ള ഉത്തര്‍പ്രദേശിനും ഒന്നുവീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമാണുള്ളത്. ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവും നേടി ഹരിയാന നാലാമത്.
ആണ്-പെണ് കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണ്ണം നേടിയാണ് തമിഴ്നാട് ഒന്നാമതെത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി. പ്രവീണ്‍ 15.22 മീറ്റര്‍ ചാടിയും പെണ്‍കുട്ടികളില്‍ ജെ. കൊലേഷ്യ 12.29 മീറ്റര്‍ ചാടിയും സ്വര്‍ണ്ണം നേടി. പെണ്‍കുട്ടികളില്‍ പി.എം. തബിത 11.95 മീറ്റര്‍ ചാടി വെങ്കലവും നേടി. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബി. മാതേഷ്, പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ജെന്‍സി സൂസന് എന്നിവര്‍ തമിഴ്നാടിനായി വെള്ളി നേടി.
ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ അഭിഷേക് സിങ്ങാണ് ഉത്തര്‍പ്രദേശിനായി സ്വര്‍ണ്ണം നേടിയത്. ട്രിപ്പിള്‍ജമ്പില്‍ സച്ചിന് ഗുജ്ജാര്‍ വെള്ളിയും 1500 മീറ്ററില്‍ സന്ദീപ് കുമാര്‍ വെങ്കലവും യുപിക്കായി സ്വന്തമാക്കി. ഹരിയാന നേടിയ മൂന്ന് മെഡലുകളും ഷോട്ട്പുട്ടില്‍ നിന്ന്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂജ സ്വര്‍ണ്ണം നേടിയപ്പോള്‍ രേഖ വെങ്കലം കരസ്ഥമാക്കി. ആണ്‍കുട്ടികളില്‍ അശു ദലാലിനാണ് വെങ്കലം. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഉത്തരാഖണ്ഡിന്റെ അനു കുമാര്‍ പൊന്നണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: