തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്തിന്റെ സമരം അവസാനിപ്പിച്ചു. സിബിഐ സംഘത്തിന് മൊഴി നല്കിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. സെക്രട്ടറിയേറ്റ് നടയിലെ അരയാലിന്റെ ചുവട്ടിലായിരുന്നു 782-ാം ദിവസം ശ്രീജിത്ത് സഹന സമരം നടത്തിയത്. അരയാലിന്റെ തൈ നെഞ്ചോട് ചേര്‍ത്താണ് വീട്ടിലേക്ക് മടക്കം.
മൊഴിയെടുപ്പിലും ഉദ്യോഗസ്ഥരിലും വിശ്വാസം വന്നിരിക്കുന്നു. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴി ഉദ്യോഗസ്ഥര്‍ക്ക് മുന്പില് നല്കാന് കഴിഞ്ഞിട്ടുണ്ട്. ഇനി സമരം നീട്ടികൊണ്ടുപോകുന്നതില് അര്‍ത്ഥമില്ല, ശ്രീജിത്ത് പറഞ്ഞു. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. ശ്രീജിത്തും അമ്മയും സിബിഐ ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കിയത്.
പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സഹോദരന് ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടായിരുന്നു ശ്രീജിത്തിന്റെ സമരം. ശ്രീജീവിനെ പോലീസ് കസ്റ്റഡിയില്‍ വെച്ച് അന്നത്തെ പാറശ്ശാല സിഐ ഗോപകുമാറും എഎസ്ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിപിഒമാരായ പ്രതാപചന്ദ്രന്, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.
മഹസര്‍ തയ്യാറാക്കിയ എസ്ഐ ഡി. ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: