തലശ്ശേരി: ധര്‍മ്മടം ബ്രണ്ണന്‍ കോളേജ് ക്യാമ്പസില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്ന് സംസാരിച്ചതില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തത് അസ്വാഭാവിക പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രിന്‍സിപ്പല്‍ സദാചാര പോലീസ് മുറയില്‍ പെരുമാറുന്നതായി ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഒരു കുട്ടം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ എല്‍.എല്‍.ബീനയെ ചേമ്പറില്‍ ഉപരോധിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസിന് പുറത്ത് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഒന്നിച്ചിരുന്നത് സല്ലപിക്കുന്നത് കാണാന്‍ ഇടയായ പ്രിന്‍സിപ്പാള്‍ മാറിയിരിക്കാനും പെണ്‍കുട്ടിയോട് ചേമ്പറില്‍ എത്താനും ആവശ്യപ്പെട്ടുവത്രെ. ചേമ്പറിലെത്തിയ വിദ്യാര്‍ത്ഥിനിയോട് പരുഷമായി സംസാരിച്ച് അധിക്ഷേപിച്ചു വെന്നാണ് എസ്എഫ്ഐയുടെ പരാതി. ഇതിന്റെ പേരില്‍ പ്രിന്‍സിപ്പള്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിപ്രതിഷേധക്കാര് ഇളകിയതോടെ പരാതിക്കാരായ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പള്‍ ചേമ്പറിനകത്ത് വിളിപ്പിച്ച് ക്ഷമാപണം നടത്തി.
എഴുതി നല്‍കണമെന്ന ആവശ്യം പ്രിന്‍സിപ്പള്‍ നിരാകരിച്ചപ്പോള്‍ സമരക്കാര്‍ പിരിഞ്ഞു പോയി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍, മുഖ്യമന്ത്രി, തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. പോലിസ് സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രശ്നത്തില്‍ ഇടപെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: