തൃശൂര്‍: ഭര്‍തൃപീഡനത്തിനെതിരെ പരാതിപ്പെട്ട വീട്ടമ്മക്ക് ക്രൂരമര്‍ദ്ദനം. കേസ് ഒതുക്കിത്തീര്‍ക്കാന്‍ എകെജിസെന്ററിലും ചിന്തയിലും ജോലിചെയ്യുന്നവരുടെ ഇടപെടല്‍. മര്‍ദ്ദനം സഹിക്കാതാവുകയും പോലീസ് കാഴ്ചക്കാരാവുകയും ചെയ്തപ്പോള്‍ വീട്ടമ്മ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് തുറന്നകത്തെഴുതി. സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി അറിഞ്ഞാണോ ഇതെന്നാണ് വീട്ടമ്മയുടെ ചോദ്യം. ഇല്ലെങ്കില്‍ തനിക്ക് നീതി കിട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തൃശൂര്കൈപ്പമംഗലം സ്വദേശി സുനിതയാണ് മുഖ്യമന്ത്രിക്ക് തുറന്നകത്തെഴുതിയത്.
പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാനഓഫീസായ ഏകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരി ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായത്. കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. മര്‍ദ്ദനമേറ്റ ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ് ബുക്ക് പോസ്റ്റ് വൈറലായതോടെ നൂറുകണക്കിന് പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.
ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്!
21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന വീട്ടമ്മയാണ് ഞാന്‍… ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നില്‍ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു. പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാനഓഫീസായ ഏകെജി ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരി ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണ്. ഞാന്‍ നിസ്സഹായായി…രണ്ടു വര്‍ഷം മുന്‍പ് എന്റെ കൈ തല്ലിയൊടിച്ചു.. ശരീരമാസകലം പരിക്കേല്പിച്ചു … എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീര്‍ത്തു…
ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലിച്ചചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു… എന്നിട്ടും കലിയടങ്ങാതെ, പട്ടിയെ കെട്ടുന്ന ബെല്‍റ്റിനാല്‍ തുരുതുരാ അടിച്ചു പൊളിച്ചു… ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍… ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് .. ഇന്റിമേഷന്‍ പോയി രണ്ടു നാള് കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കാനെത്തിയത്…
എടുത്ത കേസ് ആകട്ടെ ദുര്‍ബ്ബലമായ വകുപ്പുകളും ചേര്‍ത്ത്.
സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു…
അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്കിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്..
സര്… സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ
ഇത്ര മാരകമായി മര്‍ദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായത് ?
താങ്കളുടെ അറിവോടെയല്ലെങ്കില്‍ അങ്ങയുടെ ഓഫീസിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനീതികള്‍ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു…
എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ
സുനിത സി.എസ്, കൈപ്പമംഗലം, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: