ന്യൂദൽഹി: ഇന്ത്യൻ വ്യോമസേനയുടെ രഹസ്യങ്ങൾ വാട്സ് ആപ്പ് വഴി യുവതിക്ക് കൈമാറിയ സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹണിട്രാപ്പിൽ കുടുക്കി ഉദ്യോഗസ്ഥനിൽ നിന്നും രഹസ്യ വിവരങ്ങൾ യുവതി ചോർത്തിയെന്നാണ് പോലീസ് ഭാഷ്യം. ഫേസ്ബുക്ക് വഴി സൗഹൃദത്തിലായ യുവതിയാണ് ക്യാപ്ടൻ റാങ്കിലുള്ള ഉദ്യോഗസ്ഥനിൽ നിന്നും രഹസ്യവിവരങ്ങൾ ചോർത്തിയെടുത്തത്.
സെൻട്രൽ സെക്യൂരിറ്റി ആൻഡ് ഇൻവസ്റ്റിഗേഷൻ ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. എന്നാൽ ഇയാൾ ഏത് തരത്തിലുള്ള നിർണ്ണായക വിവരങ്ങളാണ് കൈമാറിയതെന്ന് അറിവായിട്ടില്ല. ഇതിനായി ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരിക്കുകയാണ്.
അടുത്തിടെയായി രാജ്യത്തിന്റെ സേനവിഭാഗങ്ങളുടെ വിവരങ്ങൾ ചോർത്തുന്നതിനായി നിരവധി ഭീകര സംഘങ്ങൾ ഉൾപ്പെടെയുള്ളവർ ഹണിട്രാപ്പ് പദ്ധതികൾ മെനയുന്നുണ്ട്. അനാവശ്യമായി സൈനികാംഗങ്ങൾ നവമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നിലനിൽക്കെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: