ന്യൂദല്‍ഹി: രാജ്യവ്യാപകമായി വ്യവസായങ്ങള്‍ നടത്തുന്നത് അനായാസമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബജറ്റ് അവതരിപ്പിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ‘ഏറ്റവും കുറഞ്ഞ ഗവണ്മെന്റ് ഇടപെടലോടെ പരമാവധി നിര്‍വഹണം’ എന്ന കാഴ്ചപ്പാടോടുകൂടിയുള്ള സദ്ഭരണത്തിനാണ് എല്ലായ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നല്‍ നല്‍കുന്നത് . നയങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും നൂറുകണക്കിന് പരിഷ്കരണങ്ങള്‍ക്ക് ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് ഈ കാഴ്ചപ്പാട് പ്രചോദനമായി. ഈ പരിവര്‍ത്തനം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ‘വ്യവസായം അനായാസം ചെയ്യാവുന്ന’ രാജ്യങ്ങളേക്കുറിച്ചുള്ള ലോകബാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 42 ആയി മെച്ചപ്പെടുത്തുകയും ഇതാദ്യമായി ഏറ്റവും ഉയര്‍ന്ന നൂറിനുള്ളില്‍ എത്തുകയും ചെയ്തു.
തടസ്സങ്ങളില്ലാതെ വ്യവസായം ചെയ്യാവുന്ന നിലയിലുള്ള പരിഷ്കരണങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വളരെ ആഴത്തിലാണു നടക്കുന്നതെന്നും കൃത്യമായ 372 വ്യവസായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഗവണ്മെന്റ് കണ്ടെത്തിയതായും ധന മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളും നിര്‍മാണാത്മകമായി പരസ്പരം മല്‍സരിച്ചുകൊണ്ട് ഒരു ദൗത്യം എന്ന നിലയില്‍ ഈ പരിഷ്കരണ, സുഗമമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഈ പദ്ധതിക്കു കീഴിലെ പ്രകടനമികവിന്റെ മൂല്യനിര്‍ണയം ഇപ്പോള്‍ ഉപഭോക്താവിന്റെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ്.
എല്ലാ പങ്കാളികളുമായും ബന്ധിപ്പിക്കുന്ന വിധത്തില്‍ കേന്ദ്ര വാണിജ്യകാര്യ വകുപ്പ് ഒരു ദേശീയ ലോജിസ്റ്റിക്സ് പോര്‍ട്ടല്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഒരു ഏകജാലക ഓണ്‍ലൈന്‍ വിപണിയായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇ- കാര്യാലയ, ഇ -നിര്‍വ്വഹണ രീതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ അതിലൂടെ നടപ്പാക്കുന്നതിലേക്ക് ഗവണ്മെന്റ് മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ ബജറ്റ് പ്രവര്‍ത്തനം, കണക്കുകളുടെ കൈകാര്യം ചെയ്യല്‍, ചെലവിന്റെയും പണ വിനിമയത്തിന്റെ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ മേല്‍നോട്ടത്തില്‍ വെബ് അധിഷ്ഠിത സംയോജിത ധനകാര്യ മാനേജ്മെന്റ് വിവര സംവിധാന ( ജിഐഎഫ്എംഐഎസ്) തുടങ്ങി.
ഒരു കേന്ദ്ര പൊതു സംഭരണ പോര്‍ട്ടല്‍ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏകബിന്ദുവില്‍ ലഭ്യമാക്കി. ഏകദേശം മൂന്നര ലക്ഷം കരാറുകാരും വില്‍പ്പനക്കാരും ഇതില്‍ രജിസ്റ്റര്‍ ചെയ്തു. 2017 നവംബറില്‍ മാത്രം രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയോളം മൂല്യമുള്ള ഒരു ലക്ഷത്തിലധികം ദര്‍ഘാസുകളുടെ ഇ -ലേലം ഈ പോര്‍ട്ടലിലൂടെ നടന്നു.ഗവണ്മെന്റ് ഇ – വിപണി ശരിയായ വിലയ്ക്കും ശരിയായ ഗുണമേന്മയിലും അളവിലും സുതാര്യമായും കാര്യക്ഷമമായും സംഭരണം പ്രോല്‍സാഹിപ്പിക്കുന്നു. ഈ പോര്‍ട്ടലിന് എഴുപത്തിയെണ്ണായിരം വാങ്ങലുകാരും അമ്പതിനായിരം വില്‍പ്പനക്കാരും മൂന്നു ലക്ഷത്തി എഴുപത്തി അയ്യായിരം ഉല്‍പ്പന്നങ്ങളും പന്ത്രണ്ട് സേവനങ്ങളും ഉണ്ട്. മൂവായിരം കോടി മൂല്യമുള്ള രണ്ടു ലക്ഷം വിനിമയങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ അടിസ്ഥാന വിലയുടെ 25 ശതമാനത്തേക്കാള്‍ അധികം തുക ലാഭിക്കാന്‍ സാധിക്കുന്നു
വേഗത്തില്‍ പ്രാപ്യമാകുന്നതിനു വേണ്ടി കൈമാറ്റ ആവശ്യങ്ങളുടെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ലിങ്ക് ഇന്ത്യ.ജിഒവി.ഐഎന്‍ (india.gov.in) ല്‍ ലഭ്യമാക്കുന്നു. പരസ്യമാക്കിയ ധനസംബന്ധമായ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ വായിക്കാവുന്ന വിധത്തില്‍ ലഭ്യമാക്കുന്നതും ഗവണ്മെന്റ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: