തുറവൂര്‍: ദേശീയപാതയോരത്തെ തട്ടുകടകള്‍ ശുചിത്വമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ശുചിത്വമില്ലെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടാകാത്തത് തട്ടുകടകളുടെ എണ്ണം പെരുകുന്നതിന് കാരണമായി.
റോഡിലൂടെ വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഉയരുന്ന പൊടിപടലം ഭക്ഷണ സാധനങ്ങളില്‍ വീഴുന്നതായി കണ്ടെത്തിയിരുന്നു. കച്ചവടത്തിന് ശേഷമുള്ള മാലിന്യങ്ങള്‍ നടത്തിപ്പുകാര്‍ റോഡിലേക്ക് തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക് സ്വാദ് ലഭിക്കുന്നതിന് വേണ്ടി പ്രത്യേകതരം എസന്‍സ് പൊടി ചേര്‍ക്കുന്നതായും പരാതിയുണ്ട്.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ദോഷം വരുത്തുന്ന തരത്തില്‍ ശുചിത്വമില്ലാതെയുള്ള തട്ടുകടകളുടെ പ്രവര്‍ത്തനം തടയാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: