തലശ്ശേരി: ജര്‍മ്മനിയില്‍ ജനിച്ച് കേരളത്തില്‍ ജീവിച്ച 28 വര്‍ഷങ്ങളില്‍ ഭാഷാ നിഘണ്ടു ഉള്‍പ്പെടെ 24 ഗ്രന്ഥങ്ങള്‍ മലയാളിക്ക് എഴുതി സമര്‍പ്പിക്കുകയും മലയാളത്തിലെ ആദ്യ വര്‍ത്തമാനപത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിക്കുകയും ചെയ്ത ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ തലശ്ശേരി നാളെ ഓര്‍മ്മപ്പൂക്കളര്‍പ്പിച്ച് വണങ്ങും. നഗരസഭാ സ്റ്റേഡിയം പരിസരത്തെ ഗുണ്ടര്‍ട്ട് പാര്‍ക്കിലാണ് മേരി മാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ ഒരുക്കുന്നത്. നഗരസഭാ ചെയര്മാന് സി.കെ.രമേശന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ യോഗവുമുണ്ടാവും.
മലയാളത്തിന്റെ രണ്ടാം എഴുത്തച്ചന് എന്ന് വിശേഷിപ്പിക്കാവുന്ന ഗുണ്ടര്‍ട്ടിന്റെ ജനനം 1814 ഫിബ്രവരി 4 ന് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്ട്ടിലായിരുന്നു. ക്രിസ്ത്യന്‍ മിഷണറിയായി 1839 ഏപ്രില്‍ 12നാണ് തലശ്ശേരിയിലെ ഇല്ലിക്കുന്നിലെത്തിയത്.ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവിലായിരുന്നു താമസം. മലയാള വ്യാകരണം, പഴഞ്ചൊല് സമാഹാരം, കേരളപഴമ, മലയാള രാജ്യം, കേരളോല്പത്തി, സത്യവേദ ഇതിഹാസം, സ്മരണവിദ്യ, മതവിചാരണ, ദേവവിചാരണ, മുഹമ്മദ് നബി ചരിത്രം, കൗസ്തുസഭാചരിതം, എന്നിവയാണ് രചനകളില്‍ പ്രധാനം. രാജ്യസമാചാരത്തിന് പിറകെ പശ്ചിമോദയം എന്നൊരു പത്രവും മലയാളത്തിന് ഗുണ്ടര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: